സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായക്കാർക്ക്‌ സംവരണം; സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പത്തുശതമാനം സീറ്റു വർധിപ്പിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പത്തുശതമാനം സീറ്റു വർധിപ്പിക്കും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായക്കാർക്ക്‌ സംവരണം ഏർപ്പെടുത്തുന്നതിനായി 2019-20 അധ്യയനവർഷത്തിൽ ഇത്‌ നടപ്പാക്കാനാണ്‌ സർക്കാർ തീരുമാനം.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ 25 സീറ്റുകൾവീതം കൂടും. ഇതോടെ സംസ്ഥാനത്ത്‌ കഴിഞ്ഞവർഷത്തെക്കാൾ 450 സീറ്റുകൾ കൂടുതലായി ലഭിക്കും. സർക്കാർ കേളേജുകളിൽ സീറ്റുകൂടുന്നത്‌ സ്വകാര്യ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കും സഹായകമാകും.

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായക്കാർക്ക്‌ സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനമാണ്‌ കർണാടകത്തിലും നടപ്പാക്കുന്നത്. സംസ്ഥാനത്തെ 18 സർക്കാർ മെഡിക്കൽ കോളേജുകളിലായി 2248 മെഡിക്കൽ സീറ്റുകളാണുള്ളത്. ഈ വർഷംമുതൽ സംവരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ജി. ഗിരീഷ് പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ സ്വകാര്യ കോളേജുകളിൽ സംവരണത്തിനു വ്യവസ്ഥയില്ല. എങ്കിലും, ഇക്കാര്യത്തിൽ സ്വകാര്യ കോളേജ് മാനേജ്‌മെന്റുകളുമായി ചർച്ച നടത്തുമെന്ന് അധികൃതർ പറഞ്ഞു.

സംവരണം ഏർപ്പെടുത്തുന്നതിനായി സർക്കാർ മെഡിക്കൽ കോളേജുകളിൽ പത്തുശതമാനം സീറ്റു വർധിപ്പിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകളാണ് വർധിപ്പിക്കുന്നത്. ഇതു മുന്നിൽക്കണ്ട് കോളേജുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, സർക്കാർ കോളേജുകളിലേക്കുള്ള പ്രവേശനത്തിന്‌ കൗൺസലിങ് നടത്തുന്ന കർണാടക എക്‌സാമിനേഷൻ അതോറിറ്റിക്ക് ഇതുസംബന്ധിച്ച് സർക്കാരിൽനിന്ന് ഉത്തരവുലഭിച്ചിട്ടില്ല. കൗൺസലിങ് ആരംഭിക്കുന്നതിനുമുമ്പായി ഉത്തരവു പുറത്തിറക്കുമെന്നാണ്‌ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us