ആദ്യമായി ഏകദിന ലോകകപ്പിൽ മുത്തമിട്ട അതേ ഗ്രൗണ്ടിൽ മുപ്പത്തിയഞ്ച് വർഷത്തിനുശേഷം ഇന്ത്യയ്ക്കൊരു നാണംകെട്ട ടെസ്റ്റ് തോൽവി.

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ടാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സംഘം കളംവിട്ടത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ കളിമറന്ന ഇന്ത്യ ഇന്നിങ്‌സിനും 159 റണ്‍സിനും തകര്‍ന്നടിയുകയായിരുന്നു.

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 289 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യയെ 130 റണ്‍സിന് എറിഞ്ഞിട്ട് നാലാം ദിനം തന്നെ ഇംഗ്ലണ്ട് ഇന്നിങ്‌സ് വിജയം ആഘോഷിക്കുകയായിരുന്നു. തോല്‍വിയോടെ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-2ന് പിന്നിലായി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സനാണ് ഇന്ത്യയെ കശാപ്പ് ചെയ്തത്. രണ്ടിന്നിങ്സിലുമായി മൊത്തം ഒൻപത് വിക്കറ്റാണ് ആൻഡേഴ്സൺ വീഴ്ത്തിയത്.

ക്യാപ്റ്റൻ കോലി അടക്കം ഒരൊറ്റ ഇന്ത്യൻ ബാറ്റ്സ്മാനും ഇംഗ്ലീഷ് ബൗളിങ്ങിനെ ചെറുക്കാനായില്ല. 33 റൺസെടുത്ത അശ്വിനാണ് ടോപ് സ്കോറർ. ഒന്നാമിന്നിങ്സിലും അശ്വിൻ തന്നെയായിരുന്നു ഏറ്റുവും കൂടുതൽ റൺസ് നേടിയത്.

മുരളി വിജയ് (0), കെ. എൽ. രാഹുൽ (10), ചേതേശ്വർ പൂജാര (17) രഹാനെ (13), കോലി (17), പാണ്ഡ്യ (26), കാർത്തിക് (0), കുൽദീപ് യാദവ് (0), മുഹമ്മദ് ഷമി (10 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനം.

13.2 ഓവറിലാണ് ആൻഡേഴ്സൺ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. വോക്സ് രണ്ടും ബ്രോഡും കറനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഒന്നാമിന്നിങ്സിൽ 107 റൺസിന് പുറത്തായ ഇന്ത്യയ്ക്കെതിരേ വോക്സിന്റെയും (137 നോട്ടൗട്ട്) ബെയർസ്റ്റോയുടെയും (93) ബാറ്റിങ് മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 396 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 289 റണ്‍സിന്റെ ലീഡായശേഷം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

രണ്ടാമിന്നിങ്‌സില്‍ മുരളി വിജയിയുടെ വിക്കറ്റെടുത്തതോടെ ലോര്‍ഡ്‌സില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറായി ആന്‍ഡേഴ്‌സണ്‍. ആന്‍ഡേഴ്‌സണ് മുമ്പ് മുത്തയ്യ മുരളീധരനാണ് ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത്. ശ്രീലങ്കയിലെ ഗോള്‍ സ്‌റ്റേഡിയത്തില്‍ 111 വിക്കറ്റും കാന്‍ഡിയിലെ അസ്ഗിരിയ സ്‌റ്റേഡിയത്തില്‍ 117 വിക്കറ്റും കൊളംബോയിലെ എസ്.എസ്.സി സ്‌റ്റേഡിയത്തില്‍ 166 വിക്കറ്റും നേടിയിട്ടുണ്ട് മുരളീധരന്‍. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ബൗളറായ ഇംഗ്ലീഷ് പേസറുടെ 550-ാമത്തെ ഇരയാണ് മുരളി വിജയ്.

ആറു വിക്കറ്റിന് 357 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം കളി തുടങ്ങിയത്. 39 റണ്‍സ് കൂടി ഇന്നിങ്‌സിനോട് കൂട്ടിച്ചേര്‍ത്തതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. 40 റണ്‍സെടുത്ത സാം കറന്റെ വിക്കറ്റ് വീണതോടെയാണിത്. നേരത്തെ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്ന ക്രിസ് വോക്ക്‌സ് 137 റണ്‍സുമായി പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 131 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്, എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വോക്‌സ്-ബെയര്‍‌സ്റ്റോ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. ഇരുവരും 189 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. 129 പന്തില്‍ നിന്നായിരുന്നു വോക്‌സ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തൊട്ടുപിന്നാലെ ബെയര്‍‌സ്റ്റോവും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ ഏഴു റണ്‍സകലെ വെച്ച് ഹാര്‍ദിക് പാണ്ഡ്യ ബെയര്‍‌സ്റ്റോവിനെ പുറത്താക്കി. ഇന്ത്യക്കായി ഷമിയും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ജോസ് ബട്‌ലര്‍ 24 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന് 19 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇരുവരേയും മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 32 റണ്‍സെടുക്കുന്നതിനിടയിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ പുറത്തായത്. 21 റണ്‍സെടുത്ത അലെസ്റ്റയര്‍ കുക്കിനെ ഇഷാന്ത് ശര്‍മ്മ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ചു. 11 റണ്‍സെടുത്ത ജെന്നിങ്‌സിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ അരങ്ങേറ്റ താരം ഒളിവര്‍ പോപ്പും ക്രീസ് വിട്ടു. 28 റണ്‍സടിച്ച പോപ്പിനെ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 19 റണ്‍സെടുത്ത ജോ റൂട്ട് മുഹമ്മദ് ഷമിയുടെ ഇരയായി. അതും എല്‍.ബി.ഡബ്ല്യുവായിരുന്നു.

മഴ രണ്ടുവട്ടം കളിമുടക്കിയ രണ്ടാം ദിനം 35.2 ഓവറില്‍ 107 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചു. 29 റണ്‍സെടുത്ത ആര്‍. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us