പാര്‍ക്കര്‍ സോളാര്‍ പ്രോബ് യാത്രതിരിച്ചു, സൂര്യനെ കാണാന്‍…

സൂര്യന്‍, പ്രപഞ്ചത്തിന്‍റെ ഊര്‍ജ ശ്രോതസ് എന്ന് വിശേഷിപ്പിക്കുന്ന പ്രകാശഗോളം. എന്താണ് സൂര്യനെ ഇത്രത്തോളം ജ്വലിപ്പിച്ച്‌ നിര്‍ത്തുന്നത്? എന്തൊക്കെ രഹസ്യങ്ങളാണ് സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഉള്ളത്? എല്ലാക്കാലത്തും നമ്മെ ആകാംക്ഷയില്‍ എത്തിച്ച ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാവുകയാണ്!

അതേ, ആ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പ്രതീക്ഷകള്‍ പേറി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഭൂമിയില്‍ നിന്ന് യാത്രയായിരിക്കുകയാണ്.

പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യനിലേക്ക് മനുഷ്യന്‍ അയയ്ക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കത്തിജ്വലിക്കുന്ന സൂര്യനിലേക്ക് മനുഷ്യനിര്‍മ്മിത പേടകം വിക്ഷേപിക്കുക അസാധ്യമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടികൂടിയാണ് നാസ പാര്‍ക്കര്‍ വിക്ഷേപണത്തിലൂടെ നല്‍കിയിരിക്കുന്നത്.

ഫ്ലോറിഡയിലെ കേപ് കനാവര്‍ സ്റ്റേഷനില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഡെല്‍റ്റ- 4 റോക്കറ്റില്‍ നിന്ന് കുതിച്ചുയര്‍ന്ന പാര്‍ക്കറിനെ സൂര്യന് അടുത്ത് എത്താവുന്നതില്‍ പരമാവധി എത്തിക്കുമെന്നാണ് നാസ അവകാശപ്പെടുന്നത്.

മനുഷ്യനിര്‍മ്മിതമായ വേഗമേറിയ വസ്തു

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍വെച്ചേറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം കൂടി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സെക്കന്‍റില്‍ 190 കി.മീ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ രൂപകല്‍പന. ഏഴ് വര്‍ഷംകൊണ്ട് സൂര്യനെ 24 തവണ ചുറ്റുകയാണ് ലക്ഷ്യം.

ഉദ്ദേശ്യം കൊറോണ

സൂര്യനിലെ കൊറോണ എന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഭൂമിയിലേക്ക് ഇടയ്ക്കിടെ എത്തുന്ന സൗരക്കാറ്റുകളുടെ സ്വഭാവം നിശ്ചയിക്കുന്നത് പ്രധാനമായും കൊറോണയാണ്. സൗരക്കാറ്റുകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് നല്‍കുന്ന വിവരങ്ങള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ചൂടേല്‍ക്കാത്ത കവചം

കൊറോണയെ പഠിക്കാനായി അയയ്ക്കുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബിന് ആയിരം ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ ചൂട് താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ആവരണമാണ് നല്‍കിയിരിക്കുന്നത്. സൂര്യന്‍റെ 6.16 ദശലക്ഷം കി.മീ വരെ അടുത്തെത്തുന്ന പേടകത്തിന് പൊള്ളലേല്‍ക്കാതിരിക്കാനുള്ള കരുതലുകളും നാസ നല്‍കിയിട്ടുണ്ട്.

കാത്തിരുന്നത് 60 ആണ്ടുകള്‍

അറുപത് വര്‍ഷം മുന്‍പാണ് പാര്‍ക്കര്‍ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നാസ ആരംഭിച്ചത്. എന്നാല്‍ സൂര്യന്‍റെ ഇത്രയും അടുത്ത് എത്താനുള്ള സാങ്കേതികതകള്‍ ഇപ്പോഴാണ് ശാസ്ത്രം കൈവരിച്ചത്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക പേടകത്തെ അയയ്ക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കും പദ്ധതിയുണ്ട്. സോളോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2020ഓടെ വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ആദിത്യ എല്‍-1 എന്ന പേരില്‍ ഇന്ത്യയും സൂര്യനെ ‘പിടിച്ചുകെട്ടാന്‍’ തയ്യാറെടുക്കുന്നുണ്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us