ഗോവയെ അട്ടിമറിച്ച് പൂനെ സിറ്റിയും , രണ്ടാം വിജയത്തോടെ കൊൽകത്തയും കുതിക്കുന്നു

ഇന്നത്തെ ആദ്യ മത്സരത്തിൽ ഗോവയുടെ തട്ടകത്തിൽ പൂനെ സിറ്റി എഫ് സിക്കു ജയം,
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ 10 ഗോളടിച്ച ഗോവയെ അട്ടിമറിച്ച് പൂനെ സിറ്റി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പൂനെ സിറ്റി ഗോവയെ അട്ടിമറിച്ചത്.  പൂനെക്ക് വേണ്ടി എമിലാനോയും ജോനാതൻ ലൂക്കയുമാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. പൂനെ നിരയിൽ മലയാളി താരം ആഷിഖ് കുരുണിയാൻ ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയിരുന്നു. ആദ്യമായാണ് എഫ്.സി ഗോവ ഈ സീസണിൽ ഗോൾ നേടാതെ ഒരു മത്സരം പൂർത്തിയാക്കുന്നത്.

ആദ്യ മിനുട്ട് മുതൽ മത്സരത്തിൽ നിയന്ത്രണം ഗോവ കൈക്കലാക്കിയെങ്കിലും ഗോൾ മാത്രം നേടാൻ ഗോവക്കായില്ല. ആദ്യ പകുതിയിൽ കോറോയുടെ ശ്രമം പോസ്റ്റിൽ തട്ടി പുറത്ത് പോയതും ഗോവക്ക് തിരിച്ചടിയായി. തുടർന്ന് പൂനെയുടെ മികച്ചൊരു ശ്രമവും ഗോളാവാതെ പോയി. അൽഫാരോയും മാർസെലിഞ്ഞോയും ചേർന്ന് നടത്തിയ മികച്ചൊരു ആക്രമണത്തിനൊടുവിൽ പൂനെ ഗോൾ നേടാനുള്ള മികച്ചൊരു അവസരം നഷ്ട്ടപെടുത്തുകയായിരുന്നു. പൂനെ ഗോൾ കീപ്പറുടെ മികച്ച രക്ഷപെടുത്തലുകളും മത്സരം ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ നിർത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം അഴിച്ചുവിട്ട പൂനെ മർസെലിഞ്ഞോയിലൂടെ ഗോൾ നേടാൻ മികച്ച ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.  തുടർന്ന് എമിലാനോ അൽഫാറോ ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഗോൾ നേടിയതോടെ മികച്ച ആക്രമണം കാഴ്ച്ചവെച്ച പൂനെ അൽഫാറോയിലൂടെ രണ്ടാമത്തെ ഗോളിനടുത്ത് എത്തിയെങ്കിലും രക്ഷപെടുകയായിരുന്നു.

തുടർന്ന് മത്‌സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ജോനാതൻ ലൂക്ക പൂനെയുടെ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. മത്സരത്തിലുടനീളം  മികച്ച പ്രകടനം കാഴ്ച്ചവെച്ച ആദിൽ ഖാൻ ആണ് ഹീറോ ഓഫ് ദി മാച്ച്. ജയത്തോടെ പൂനെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി. ഗോവ രണ്ടാം സ്ഥാനത്തും.ഇന്നത്തെ രണ്ടാം മത്സരത്തിൽ ഡൽഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് എ.ടി.കെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയംനേടി. റോബി കീനിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ഗോൾ കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഡൽഹി വീണത്.

ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എ.ടി.കെ പല തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോളാക്കാൻ കൊൽക്കത്തക്കയില്ല. ആദ്യ പകുതിയിൽ ലഭിക്കേണ്ട പെനാൽറ്റി റഫറി അനുവദിക്കാതിരുന്നതും എ.ടി.കെക്ക് ആദ്യ പകുതിയിൽ തിരിച്ചടിയായി. ആദ്യ പകുതിക്ക് തൊട്ട് മുൻപ് തന്നെ എ.ടി.കെക്ക് ലീഡ് നേടാനുള്ള മികച്ചൊരു അവസരം ലഭിച്ചെങ്കിലും സെക്വിഞ്ഞോ പുറത്തടിച്ച് കളയുകയും ചെയ്തു. റോബി കീനിന്റെ പാസിൽ നിന്നാണ് സെക്വിഞ്ഞോക്ക് ഗോൾ നേടാനുള്ള മികച്ച അവസരം ലഭിച്ചത്.

രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ മത്സരം സമനിലയിലാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റോബി കീനിന്റെ മികച്ചൊരു ഗോളിൽ എ.ടി.കെ ലീഡ് നേടിയത്.  ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് നിന്ന് കിട്ടിയ ക്രോസ്സ് മനോഹരമായി വരുതിയിലാക്കി ഡൽഹി ഗോൾ കീപ്പർ അർണബ് ശർമക്ക് യാതൊരു അവസരവും നൽകാതെ ഗോളാക്കുകയായിരുന്നു.

ഗോൾ നേടിയതോടെ മത്സരം നിയന്ത്രിച്ച കൊൽക്കത്ത ഡൽഹിക്ക് ഒരു അവസരവും നൽകാതെ മത്സരം പൂർത്തിയാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us