ബ്യൂണസ് ഐറിസ്: വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീനയെ സൂപ്പർ താരം ലയണൽ മെസ്സി നയിക്കും. പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ച 26 അംഗ അർജന്റീന ടീമിലാണ് മെസ്സിയെ നായകനായി തിരഞ്ഞെടുത്തത്. തന്റെ ആറാമത്തെ ലോകകപ്പിനായിരിക്കും 38-കാരനായ മെസ്സി ഇത്തവണ ബൂട്ട് കെട്ടുക. ഇതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് കളിക്കുന്ന താരം എന്ന റെക്കോർഡും അർജന്റീനൻ സൂപ്പർ താരത്തിന് സ്വന്തമാകും. ഖത്തറിൽ കിരീടം ഉയർത്തിയതിന് ശേഷം മെസ്സി അടുത്ത ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ മുൻപ് വ്യക്തത ഉണ്ടായിരുന്നില്ലെങ്കിലും, എട്ട് തവണ ബാലൺ ഡി ഓർ നേടിയ താരം വീണ്ടും ടീമിനെ നയിക്കുമെന്നത് ഫുട്ബോൾ ലോകം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
അതേസമയം, പ്രഖ്യാപിച്ച ടീമിൽ റയൽ മാഡ്രിഡിന്റെ യുവതാരം ഫ്രാങ്കോ മസ്താൻതുവോണോയെ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമായി. അർജന്റീനൻ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന 18-കാരനാണ് മസ്താൻതുവോണോ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് ജൂൺ 11-നാണ് ആരംഭിക്കുന്നത്. ജൂൺ 16-ന് കൻസാസ് സിറ്റിയിൽ അൾജീരിയയ്‌ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
കഴിഞ്ഞ ദിവസങ്ങളിൽ മെസ്സിക്കേറ്റ പരുക്ക് ആരാധകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. മെസ്സിയുടെ ഇടത് ഹാംസ്ട്രിംഗിൽ പേശിവലിവ് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ ക്ലബായ ഇന്റർ മിയാമി വ്യക്തമാക്കിയിരുന്നു. ഫിലാഡൽഫിയയ്‌ക്കെതിരായ മത്സരത്തിനിടയിൽ പരുക്കേറ്റ് മെസ്സി കളം വിട്ടതിന് ശേഷം അദ്ദേഹം എപ്പോൾ മടങ്ങിയെത്തുമെന്ന കാര്യത്തിൽ ക്ലബ് വ്യക്തത വരുത്തിയിരുന്നില്ല. എന്നാൽ മെസ്സിയുടെ പരുക്ക് അത്ര ഗുരുതരമല്ലെന്ന നിലപാടാണ് പരിശീലകൻ സ്കലോണി സ്വീകരിച്ചത്. കൺകഷൻ പരുക്കിൽ നിന്ന് മുക്തനാകുന്ന പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പ്രീമിയർ ലീഗ് മത്സരത്തിനിടെ പരുക്കേറ്റ ടോട്ടനം ക്യാപ്റ്റൻ റൊമേറോയ്ക്ക് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമായിരുന്നു.
ഖത്തറിൽ ലോകകപ്പ് നേടിയ ടീമിലെ 17 കളിക്കാരെ നിലവിലെ ടീമിലും നിലനിർത്തിയിട്ടുണ്ട്. 21 വയസ്സുകാരായ നിക്കോളാസ് പാസ്, വാലന്റീൻ ബാർകോ എന്നീ യുവതാരങ്ങൾക്കും ടീമിലേക്ക് വിളിപ്പേര് ലഭിച്ചു. കഴിഞ്ഞ വർഷം മാത്രം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച പാൽമീറസ് ഫോർവേഡ് ജോസ് മാനുവൽ ലോപ്പസും ടീമിലിടം നേടിയിട്ടുണ്ട്. എന്നാൽ ആസ്റ്റൺ വില്ലയിൽ മികച്ച ഫോമിലുള്ള എമിലിയാനോ ബുവെൻഡിയ, റോമ താരം പൗലോ ഡിബാല എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയ, ജോർദാൻ, അൾജീരിയ എന്നിവർക്കൊപ്പമാണ് അർജന്റീന മത്സരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ജൂൺ 6-ന് ഹോണ്ടുറാസിനും ജൂൺ 9-ന് ഐസ്‌ലൻഡിനുമെതിരെ അർജന്റീന സൌഹൃദ മത്സരങ്ങൾ കളിക്കും. മെസ്സിക്കൊപ്പം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയും ഇത്തവണ തങ്ങളുടെ ആറാം ലോകകപ്പിന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പിനുള്ള അർജന്റീന ടീമിലെ മറ്റ് അംഗങ്ങൾ ഇവരാണ്. ഗോൾകീപ്പർമാരായി എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മുസ്സോ എന്നിവരും പ്രതിരോധ നിരയിൽ ഗോൺസാലോ മോണ്ടിയൽ, നഹുവൽ മോളിന, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ഒറ്റാമെൻഡി, ലിയോനാർഡോ ബാലെർഡി, ക്രിസ്റ്റ്യൻ റൊമേറോ, ഫാകുണ്ടോ മെദിന, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരും അണിനിരക്കും. മധ്യനിരയിൽ ലിയാൻഡ്രോ പരേഡസ്, റോഡ്രിഗോ ഡി പോൾ, എക്സെക്വിയൽ പാലാസിയോസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ, വാലന്റീൻ ബാർകോ എന്നിവരും മുന്നേറ്റ നിരയിൽ നായകനായ ലയണൽ മെസ്സിക്കൊപ്പം നിക്കോളാസ് പാസ്, തിയാഗോ അൽമാഡ, നിക്കോളാസ് ഗോൺസാലസ്, ജൂലിയൻ അൽവാരസ്, ഗിയുലിയാനോ സിമിയോണി, ലൗട്ടാരോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപ്പസ് എന്നിവരും അണിനിരക്കും.
