ഭേദപ്പെട്ട തുടക്കം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

അന്റിഗെ : വെസ്റ്റിന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാമിന്നിങ്സില്‍ ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടുവിക്കറ്റിന് 83 റണ്‍ എന്ന നിലയിലാണ് ഇന്ത്യ. 80 പന്തില്‍ 47 റണ്ണെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും എട്ടു പന്തില്‍ എട്ടു റണ്ണെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ഓപ്പണര്‍ മുരളീ വിജയുടെയും (26 പന്തില്‍ 7) ചേതേശ്വര്‍ പുജാരയുടെയും (67 പന്തില്‍ 16) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുത്തു. ജീവനില്ലാത്ത പിച്ചില്‍ പതുക്കെയാണ് ധവാനും വിജയും ബാറ്റ് വീശിയത്. മൂന്ന് സ്പെഷ്യലിസ്റ്റ് ബൌളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയിറങ്ങിയ വിന്‍ഡീസ് ഇന്ത്യയുടെ തുടക്കം കഠിനമാക്കി. ഷാനണ്‍ ഗബ്രിയേലിന്റെ കുത്തിയുയര്‍ന്ന പന്തുകള്‍ കളിക്കാന്‍ ഇരു ബാറ്റ്സ്മാന്‍മാരും വിഷമിച്ചു. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ഒന്നാം സ്പെല്‍ ഗംഭീരമാക്കി. അഞ്ചോവറില്‍ പത്ത് റണ്‍ മാത്രമാണ് ജേസണ്‍ വിട്ടുനല്‍കിയത്. ഒടുവില്‍ ഏഴാം ഓവറിന്റെ രണ്ടാംപന്തില്‍ വിജയ് ഗബ്രിയേലിന്റെ ആദ്യത്തെ ഇരയായി മടങ്ങി. 14 റണ്‍ മാത്രമായിരുന്നു അപ്പോള്‍ സ്കോര്‍ബോര്‍ഡില്‍.

രണ്ടാമനായി പുജാരയെത്തിയതോടെ ധവാനും താളംകണ്ടെത്തിത്തുടങ്ങി. മോശം പന്തുകള്‍ തെരഞ്ഞെടുത്ത് കളിച്ച ധവാന്‍ ഉച്ചഭക്ഷണത്തിന് മുമ്പുള്ള ഓവറുകളില്‍ റണ്‍ കണ്ടെത്തി. നാലു ബൌണ്ടറികള്‍ ഈ ഇടംകൈയന്റെ ബാറ്റില്‍നിന്ന് പിറന്നു. മറുവശത്ത് പുജാര സിംഗിളുകളിലൂടെ മാത്രം റണ്ണുയര്‍ത്തി. ഉച്ചഭക്ഷണത്തിനുശേഷം ആദ്യ ഓവറില്‍ ദേവേന്ദ്ര ബിഷൂവിന്റെ പന്തില്‍ പുജാരയെ കാര്‍ലോസ് ബ്രത്വെയ്റ്റ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us