മാഡ്രിഡ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള സ്‌പെയിന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. കടുത്ത ഫുട്ബോൾ ആരാധകരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രമുഖ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരൊറ്റ താരം പോലും ഇത്തവണത്തെ സ്പാനിഷ് നിരയിൽ ഇടംപിടിച്ചിട്ടില്ല.
അതേസമയം, ലാ ലിഗ ചാംപ്യന്‍മാരായ ബാഴ്‌സലോണയുടെ എട്ട് താരങ്ങളാണ് ലോകകപ്പ് പോരാട്ടത്തിനുള്ള 26 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരിശീലകൻ ലൂയീസ് ഡെല്‍ ഫ്യുണ്ടെയാണ് സ്പെയിന്റെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്.
യുവതാരങ്ങളായ ലമീന്‍ യമാല്‍, പെഡ്രി, ഗാവി എന്നിവർക്ക് പുറമെ റോഡ്രി, നിക്കോ വില്ല്യംസ്, ഫാബിയാന്‍ റൂയിസ്, മാര്‍ക്ക് കുര്‍ക്കുറേയ അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ഉനയ് സിമോണ്‍, ഡേവിഡ് റയ, ജോണ്‍ ഗാര്‍ഷ്യ എന്നിവരാണ് ടീമിന്റെ ഗോള്‍ കീപ്പര്‍മാര്‍. ശക്‌തമായ ഒരു യുവനിരയെ അണിനിരത്തി കിരീടം നേടാമെന്ന വലിയ പ്രതീക്ഷയിലാണ് കോച്ച് ഡെൽ ഫ്യുണ്ടെ.
തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടമാണ് സ്പെയിൻ ഇത്തവണ സ്വപ്‌നം കാണുന്നത്. ഇതിനുമുമ്പ് 2010-ലാണ് സ്‌പെയിന്‍ ആദ്യമായും അവസാനമായും ലോകകപ്പ് ഉയർത്തിയത്.
ആ ചരിത്രനേട്ടത്തിന് ശേഷമുള്ള 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഏറ്റവും മികച്ചൊരു സംഘത്തെ തന്നെയാണ് സ്പെയിൻ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഇത്തവണത്തെ ലോകകപ്പ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. ഗ്രൂപ്പ് എച്ചിലാണ് സ്‌പെയിന്‍ മത്സരിക്കുന്നത്.
കേപ് വെര്‍ഡെ, സൗദി അറേബ്യ, ഉറുഗ്വെ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന്റെ എതിരാളികള്‍. ജൂണ്‍ 15-ന് കേപ് വെര്‍ഡെയ്‌ക്കെതിരെയാണ് സ്‌പെയിനിന്റെ ലോകകപ്പിലെ ആദ്യ മത്സരം.
സ്‌പെയിന്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: ഉനയ് സിമോണ്‍, ഡേവിഡ് റയ, ജോണ്‍ ഗാര്‍ഷ്യ.
പ്രതിരോധം: മാര്‍ക്ക് കുര്‍ക്കുറേയ, പോവു കുബാര്‍സി, അയ്‌മെറിക്ക് ലാപോര്‍ടെ, അലജാന്ദ്രോ ഗ്രിമാല്‍ഡോ, പെഡ്രോ പോരോ, എറിക്ക് ഗാര്‍ഷ്യ, മാര്‍ക്കോസ് ലോറന്റ്, മാര്‍ക്ക് പബില്‍.
മധ്യനിര: ഗാവി, റോഡ്രി, പെഡ്രി, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ഫാബിയന്‍ റൂയിസ്, അലക്‌സ് ബേന, മികേല്‍ മെറിനോ.
മുന്നേറ്റം: ലമീന്‍ യമാല്‍, നിക്കോ വില്ല്യംസ്, ഡാനി ഓല്‍മോ, ഫെറാന്‍ ടോറസ്, മികേല്‍ ഒയാര്‍സബല്‍, യെരമി പിനോ, ബോയ ഇഗ്ലസിയാസ്, വിക്ടര്‍ മുനോസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]