ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.
ഇതു പ്രകാരം രാത്രി കർഫ്യൂവിൻ്റെ സമയത്തിൽ ഒരു മണിക്കൂറിൻ്റെ കുറവുണ്ട്. രാത്രി 9 മുതൽ രാവിലെ 6 വരെ ഉണ്ടായിരുന്ന രാത്രി കർഫ്യൂ ഇന്നു മുതൽ രാത്രി 10 മണിക്കാണ് ആരംഭിക്കുക.
സിനിമാ കൊട്ടകകളിൽ മുഴുവൻ സീറ്റിലും അടുത്ത മാസം ഒന്നാം തീയതി മുതൽ കാണികളെ പ്രവേശിപ്പിക്കാം.
പബ്ബുകൾക്ക് ഒക്ടോബർ 3 മുതൽ പ്രവർത്തിക്കാൻ അനുമതി ഉണ്ട്.
അതേ സമയം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ മുകളിലുള്ള ജില്ലകളിൽ തീയേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമേ കാണികളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
ഗർഭിണികൾക്കും 18 വയസ്സിന് താഴെയുള്ളവർക്കും സിനിമാ ശാലകളിലേക്ക് പ്രവേശനമില്ല. ഒരു ഡോസ് എങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമേ പ്രവേശനമുള്ളൂ.
6-12 ക്ലാസുകൾക്ക് ഇനി 5 ദിവസവും പ്രവർത്തിക്കാം.
രോഗവ്യാപനം കൂടുതലുള്ള മൈസൂരു, റായ്ച്ചൂരു, യാദഗിരി, കലബുറഗി ജില്ലകളിൽ മന്ത്രിമാരായ ആർ അശോകയുടെയും ഡോ: കെ.സുധാകറിൻ്റെയും നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തും.
ഉത്തരവിൻ്റെ പൂർണ രൂപം താഴെ.