ബെംഗളൂരു: ബെംഗളൂരുവിലെ മജസ്റ്റിക് ബി.എം.ടി.സി ബസ് സ്റ്റാൻഡിന് സമീപം കവർച്ചാശ്രമത്തിനിടെ 31-കാരിയായ ട്രാൻസ്ജെൻഡർ വ്യക്തിയെ കുത്തിക്കൊലപ്പെടുത്തി. സുങ്കടകട്ടെ സ്വദേശിയായ ദേവിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരം കുറ്റവാളിയായ രാമമൂർത്തി നഗർ സ്വദേശി ഗൗതമിനെ (29) ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിയിലായിരുന്ന പ്രതി കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുലർച്ചെ മൂന്ന് മണിയോടെ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയത്. ഇവിടെയുണ്ടായിരുന്ന ദേവിയോട് ഗൗതം 200 രൂപ ആവശ്യപ്പെട്ടു. എന്നാൽ ദേവി പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രകോപിതനായ ഗൗതം കയ്യിലുണ്ടായിരുന്ന ചെറിയ വാൾ (ഡാഗർ) ഉപയോഗിച്ച് ദേവിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഇതിനുശേഷം ദേവിയുടെ പക്കലുണ്ടായിരുന്ന ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കാൻ പ്രതി ശ്രമിച്ചു. ദേവി ശക്തമായി ചെറുത്തുനിന്നതോടെ ഗൗതം ഇവരുടെ നെഞ്ചിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവം കണ്ടുനിന്ന യാത്രക്കാരും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഉപ്പാർപേട്ട് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.
