ബെംഗളൂരു: നഗരത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആരംഭിച്ച ഫുട്പാത്ത് ഒഴിപ്പിക്കൽ ക്യാമ്പയിനിൽ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ നിർണായക വിശദീകരണവുമായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ). നഗരത്തിലെ ആകെ 15,000 കിലോമീറ്റർ റോഡ് ശൃംഖലയുടെ 90 ശതമാനം ഭാഗങ്ങളിലും തെരുവ് കച്ചവടക്കാർക്ക് ബിസിനസ്സ് ചെയ്യാൻ അനുമതിയുണ്ടാകുമെന്ന് ജി.ബി.എ വ്യക്തമാക്കുന്നു. എന്നാൽ, ഇത് കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തെ യാതൊരു കാരണവശാലും തടസ്സപ്പെടുത്തരുത് എന്ന കർശന നിബന്ധനയോടെ മാത്രമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്കേറിയ പ്രധാന റോഡുകളെ (ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകൾ) കേന്ദ്രീകരിച്ചാണ് നിലവിൽ ‘സേഫ് ഫുട്പാത്ത്’ ക്യാമ്പയിൻ പുരോഗമിക്കുന്നത്. വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുന്ന ഇത്തരം പ്രധാന പാതകളിലെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് ജി.ബി.എ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു പറഞ്ഞു. ജീവനക്കാരുടെയും ആവശ്യമായ യന്ത്രസാമഗ്രികളുടെയും ലഭ്യതയ്ക്കനുസരിച്ച് വിവിധ ഘട്ടങ്ങളായി ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പയിന്റെ ഭാഗമായി ബംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ പരിധിയിൽ 16.35 കിലോമീറ്റർ റോഡിലെ തടസ്സങ്ങൾ നീക്കിയപ്പോൾ, മറ്റ് കോർപ്പറേഷനുകൾ ശരാശരി 12 കിലോമീറ്റർ വീതം റോഡുകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു.
ഒഴിപ്പിച്ച സ്ഥലങ്ങളിലേക്ക് കച്ചവടക്കാർ വീണ്ടും തിരിച്ചെത്തുന്നത് തടയാൻ നിരന്തര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി ഈസ്റ്റ് കോർപ്പറേഷൻ കമ്മീഷണർ ഡി.എസ്. രമേഷ് അറിയിച്ചു. മാർഷൽമാരുടെ പ്രത്യേക സംഘങ്ങൾ പകലും രാത്രിയും പട്രോളിംഗ് നടത്തും. വീണ്ടും കയ്യേറ്റം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്യും. നാഗവാര മുതൽ താനിസാന്ദ്ര, രാച്ചേനഹള്ളി ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്തെ ഫുട്പാത്ത് കയ്യേറ്റങ്ങൾ അധികൃതർ പൂർണ്ണമായി നീക്കം ചെയ്തതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
സാമ്പത്തിക ആവശ്യങ്ങൾക്കും സുരക്ഷയ്ക്കും തെരുവ് കച്ചവടക്കാർ അത്യാവശ്യമാണെന്ന് നഗരവാസികളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോഴും, കഴിഞ്ഞ കുറച്ചുകാലമായി ഇവരുടെ എണ്ണത്തിൽ ഉണ്ടായ അനിയന്ത്രിതമായ വർദ്ധനവ് കാൽനടയാത്ര ദുഷ്കരമാക്കുന്നതായി ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, സമ്പികെ റോഡിൽ അഞ്ച് വർഷം മുമ്പ് 150 ഓളം തെരുവ് കച്ചവടക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 600 ആയി ഉയർന്നു. ഇത്രയും വലിയൊരു സംഖ്യയെ ഉൾക്കൊള്ളാൻ റോഡുകൾക്ക് കഴിയില്ലെന്നും ഇത് കാൽനടയാത്രക്കാരുടെ അവകാശങ്ങളെ പൂർണ്ണമായി ഇല്ലാതാക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
