ബെംഗളൂരു: അടുത്ത സുഹൃത്ത് വൈശാഖിന്റെ മരണത്തിന് പിന്നാലെ ഉയരുന്ന അഭ്യൂഹങ്ങളിലും മാധ്യമ ചർച്ചകളിലും പ്രതികരണവുമായി കന്നഡ നടി കൃഷി താപന്ത. രാജരാജേശ്വരി നഗറിലെ അപ്പാർട്ട്‌മെന്റിൽ ഗിരിനഗർ സ്വദേശിയും വ്യവസായിയുമായ വൈശാഖ് കെ.യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ദുരന്തത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും നടി അഭ്യർത്ഥിച്ചു.
തന്റെ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ട, തന്നെ എപ്പോഴും സംരക്ഷിച്ചിരുന്ന ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഈ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അതീതമാണെന്നും കൃഷി കുറിച്ചു. ഒരു കുടുംബത്തിന് മകനെയും സുഹൃത്തുക്കൾക്ക് പ്രിയപ്പെട്ട ഒരാളെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വേദനയിൽ തളർന്നിരിക്കുന്ന സമയത്തും ചിലർ ‘നിങ്ങൾ എന്താണ് പ്രതികരിക്കാത്തത്’ എന്ന് ചോദിച്ച് തന്നെ വേട്ടയാടുകയാണെന്ന് നടി വേദനയോടെ പറഞ്ഞു. ‘നിങ്ങൾക്ക് സുഖമാണോ’ എന്ന് ചോദിക്കുന്നതിന് പകരം പ്രതികരണങ്ങൾക്കായി നിർബന്ധിക്കുന്നവർ ഒരു വ്യക്തിയുടെ മരണം വെറും വാർത്തയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി. ഊഹാപോഹങ്ങളും തെറ്റായ വാർത്തകളും ജീവിച്ചിരിക്കുന്നവരുടെ ജീവിതത്തെ ബാധിക്കുമെന്നും തന്നെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്നും നടി കൈകൂപ്പി അപേക്ഷിച്ചു.
അതേസമയം, വൈശാഖിന്റെ മരണകാരണം വ്യക്തമാകാൻ പോലീസ് അന്വേഷണം തുടരുന്നതിനിടെ ചാമരാജനഗറിലെ ശ്മശാനത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വൈശാഖിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനും ഭൗതികശരീരം അവസാനമായി കാണാനുമായി എത്തിയ നടി കൃഷി താപന്തയെ മരിച്ച യുവാവിന്റെ കുടുംബാംഗങ്ങൾ തടഞ്ഞു. നടിയുടെ സാന്നിധ്യത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച ബന്ധുക്കൾ ഭൗതികശരീരം കാണാൻ അനുവദിക്കാതെ കൃഷിയെ ശ്മശാനത്തിൽ നിന്നും മടക്കി അയക്കുകയായിരുന്നു. തുടർന്ന് നടി ഉടൻ തന്നെ അവിടെ നിന്നും മടങ്ങി.
