ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സിദ്ധരാമയ്യ മുഖ്യമന്ത്രി കസേര ഒഴിഞ്ഞതിനെ തുടർന്ന് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാർ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി പദത്തിനായി ആദ്യമേ അവകാശവാദമുന്നയിച്ചിരുന്ന ഡി.കെ. ശിവകുമാർ ഒടുവിൽ അധികാരത്തിലെത്തിയതിന് പിന്നാലെ, കോൺഗ്രസ് ഹൈക്കമാൻഡ് അതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്ന അധികാര പങ്കിടൽ ഫോർമുല അദ്ദേഹം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.
ഒരു കൂട്ടം ദർഗ പുരോഹിതന്മാർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച്, കൗൺസിൽ അംഗമായ സലിം അഹമ്മദിന് മന്ത്രിസ്ഥാനം നൽകണമെന്ന് അഭ്യർത്ഥിച്ച വേളയിലാണ് ഈ രാഷ്ട്രീയ രഹസ്യം അദ്ദേഹം പരസ്യമാക്കിയത്. പുരോഹിതരുടെ ആവശ്യം ഉന്നത നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രിസഭാ വികസനം സംബന്ധിച്ച കാര്യങ്ങൾ ഹൈക്കമാൻഡാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്നാണ് 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടിയിലുണ്ടായ ആഭ്യന്തര ധാരണകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. 2023-ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയാക്കുമെന്നാണ് താൻ കരുതിയിരുന്നതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. എന്നാൽ ആദ്യം സിദ്ധരാമയ്യയ്ക്ക് ഒരു അവസരം നൽകാമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ഭരണം പങ്കിടണമെന്ന ധാരണയിലാണ് അന്ന് പാർട്ടി തീരുമാനമെടുത്തത്.
അക്കാലത്ത് ഈ തീരുമാനത്തെക്കുറിച്ച് പരസ്യമായ പരാമർശങ്ങളൊന്നും നടത്തിയിരുന്നില്ല. ഈ അധികാര പങ്കിടൽ ഫോർമുലയെക്കുറിച്ച് പാർട്ടിയിലെ മൂന്നോ നാലോ മുതിർന്ന നേതാക്കൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ എന്നും, ഇപ്പോൾ ഹൈക്കമാൻഡ് തനിക്ക് നൽകിയ വാക്ക് പാലിച്ച് ഭരണം നയിക്കാനുള്ള അവസരം തന്നിരിക്കുകയാണെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.
