ബെംഗളൂരു : സെൻട്രൽ ബംഗളൂരുവിലെ കബ്ബൺപേട്ടിൽ അഭിഭാഷകന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഒടുവിൽ ഹൃദയാഘാതം മൂലം റോഡിൽ വീണു മരിച്ചു. പദരായനപുര സ്വദേശിയായ ജുനൈദ് (18) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെ നാട്ടുകാർ തടയാൻ ശ്രമിച്ചതോടെ ഭയന്നോടിയതാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചത്.
കഴിഞ്ഞ ജൂൺ 17-ന് വൈകുന്നേരം അഞ്ചരയോടെയാണ് നഗരത്തെ ഞെട്ടിച്ച നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അഭിഭാഷകൻ റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ ജുനൈദും സുഹൃത്തും ചേർന്ന് ഇയാളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നവരും ‘കള്ളൻ കള്ളൻ’ എന്ന് ഉച്ചത്തിൽ നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന ഒരു ചുമട്ടുതൊഴിലാളി തന്റെ തലയിലുണ്ടായിരുന്ന ചാക്കുകെട്ട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് നേരെ എറിഞ്ഞു. ചാക്കുകെട്ട് വന്ന് അടിച്ചതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും രണ്ട് പ്രതികളും റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് ബൈക്ക് അവിടെത്തന്നെ ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇത്തരത്തിൽ ഭയന്നോടുന്നതിനിടയിലാണ് ജുനൈദിന് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് റോഡരികിലെ നടപ്പാതയിൽ ഇരുന്ന ഇയാൾ നിമിഷങ്ങൾക്കകം അവിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ ഹലസൂരു ഗേറ്റ് പോലീസ്, കൂടെയുണ്ടായിരുന്ന അർബാസ് (21) എന്ന മറ്റൊരു പ്രതിയെ ഉടൻ തന്നെ പിടികൂടി. മരിച്ച ജുനൈദ് മുൻപും ഹൃദ്രോഗബാധിതനായിരുന്നുവെന്നും നേരത്തെ സ്റ്റെന്റ് സ്ഥാപിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ഹലസൂരു ഗേറ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
