ബെവർലി ഹിൽസ്: റെസ്റ്റോറന്റിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്തുനിന്ന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് വൻ തുക സർവീസ് ചാർജ് ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. അമേരിക്കയിലെ ബെവർലി ഹിൽസിലുള്ള ‘പോസ’ എന്ന പ്രമുഖ റെസ്റ്റോറന്റാണ് കേക്ക് മുറിച്ചതിന് മാത്രം ബില്ലിൽ 110 ഡോളർ (ഏകദേശം 10,650 രൂപ) ചേർത്തത്. ഒരു പ്രമുഖ ഫുഡ് ഇൻഫ്ലുവൻസർ തനിക്ക് ലഭിച്ച ഭീമമായ ബില്ലിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആഘോഷത്തിൽ പങ്കെടുത്ത 11 പേർക്കായി ഒരാൾക്ക് 10 ഡോളർ (ഏകദേശം 830 രൂപ) വീതം കണക്കാക്കിയാണ് ‘കേക്ക് കട്ടിങ് ഫീ’ ഇനത്തിൽ റെസ്റ്റോറന്റ് ഈ തുക ഈടാക്കിയത്. റെസ്റ്റോറന്റിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ആകെ ബിൽ തുക 1,100 ഡോളറിലധികം (ഒരു ലക്ഷത്തോളം രൂപ) കടന്നതിന് പിന്നാലെയാണ് ഈ അധിക നിരക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇത്തരം നിരക്കുകൾ ഈടാക്കാറുണ്ടെന്ന് ചിലർ റെസ്റ്റോറന്റിനെ പിന്തുണച്ചപ്പോൾ, വെറുമൊരു കത്തി കൊണ്ട് കേക്ക് മുറിച്ചതിന് പതിനായിരത്തിലധികം രൂപ വാങ്ങുന്നത് ശുദ്ധ ഭ്രാന്താണെന്നായിരുന്നു ഭൂരിഭാഗം പേരുടെയും പ്രതികരണം. കേക്ക് മുറിക്കുന്നതിന് മുൻപ് ഈ ചാർജിനെക്കുറിച്ച് ഉപഭോക്താക്കളെ കൃത്യമായി അറിയിക്കാത്തതാണ് റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയെന്നും വിമർശനമുയർന്നു.
വിഷയം വലിയ ചർച്ചയായതോടെ വിശദീകരണവുമായി റെസ്റ്റോറന്റ് അധികൃതർ തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തുകയെക്കുറിച്ച് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ അവർ ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമ ചോദിച്ചു. കേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ഈ നിരക്കിനെക്കുറിച്ച് വ്യക്തമാക്കേണ്ടതായിരുന്നുവെന്നും ഇത് തങ്ങളുടെ സാധാരണ രീതിയല്ലെന്നും റെസ്റ്റോറന്റ് മാനേജ്മെന്റ് വ്യക്തമാക്കി. ഉണ്ടായ അസൗകര്യത്തിന് പരിഹാരമായി ഈടാക്കിയ തുക പൂർണ്ണമായി റീഫണ്ട് ചെയ്യാൻ തയ്യാറാണെന്നും, മികച്ചൊരു ഭക്ഷണാനുഭവത്തിനായി ഉപഭോക്താവിനെയും സുഹൃത്തിനെയും വീണ്ടും റെസ്റ്റോറന്റിലേക്ക് ക്ഷണിക്കുന്നതായും അവർ അറിയിച്ചു. കൂടാതെ, വ്യാപകമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കേക്ക് മുറിക്കുന്നതിനായി ഈടാക്കിയിരുന്ന നിരക്ക് ഒരാൾക്ക് 10 ഡോളർ എന്നതിൽ നിന്നും 5 ഡോളറായി കുറച്ചതായും റെസ്റ്റോറന്റ് മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
