തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാർ ഗതാഗത സെക്രട്ടറിക്ക് കൈമാറി. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകളിലും സൗജന്യയാത്ര നടപ്പാക്കുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് മാസത്തെ യാത്രക്കാരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് നിലവിൽ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നത്.
വിവിധ തരം സർവീസുകളിൽ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം തരംതിരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി രൂപയുടെ നഷ്ടമാണുണ്ടാവുക. ഇത് സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിലാക്കിയാൽ 65 കോടിയായും, ഓർഡിനറിക്ക് പുറമെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിലേക്ക് കൂടി വ്യാപിപ്പിച്ചാൽ നഷ്ടം 90 കോടി രൂപയായും ഉയരും. സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിലും, തമിഴ്‌നാട്ടിൽ ഓർഡിനറി ബസുകളിലും മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്.
വരുന്ന ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഏതെല്ലാം സർവീസുകളിൽ സൗജന്യം നൽകണം, എത്ര ദൂരം വരെ യാത്ര അനുവദിക്കണം, അന്തർ ജില്ലാ യാത്രകൾക്ക് ഇത് ബാധകമാക്കണമോ, എല്ലാ പ്രായത്തിലുള്ളവർക്കും ആനുകൂല്യം നൽകണമോ തുടങ്ങിയ കാര്യങ്ങളിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഭാവിയിലെ സാമ്പത്തിക ബാധ്യത പൂർണ്ണമായി പരിഗണിച്ചായിരിക്കും സർക്കാർ തീരുമാനമെടുക്കുക. പ്രതിദിന സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സി ഇതിനോടകം തന്നെ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം ആരംഭിച്ചിട്ടുണ്ട്. പ്രായപരിധിയോ പ്രത്യേക കാർഡുകളോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാനാണ് പ്രാഥമിക ആലോചന. ഇതിനൊപ്പം ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധി വരെ സൗജന്യം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
