ബെംഗളൂരു: കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായ കൊടുംചൂടിൽ വലഞ്ഞിരുന്ന സിലിക്കൺ സിറ്റിക്ക് ആശ്വാസമായി പരക്കെ കനത്ത മഴയും കാറ്റും. എന്നാൽ പെട്ടെന്നുണ്ടായ ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനുമാണ് വഴിവെച്ചത്. ഓഫിസ് സമയത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം കുടുങ്ങി വലഞ്ഞു.
പെട്ടെന്ന് പെയ്ത കനത്ത മഴയെത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർ റോഡരികുകളിലും ബസ് സ്റ്റോപ്പുകളിലും കടത്തിണ്ണകളിലും ബൈക്കുകൾ പാർക്ക് ചെയ്ത് അഭയം തേടിയത് പലയിടങ്ങളിലും ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കി. നഗരത്തിലെ ഭൂരിഭാഗം പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. ശാസ്ത്രീയമായ ഓവുചാൽ സംവിധാനമില്ലാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ പലതും തടാകങ്ങൾക്ക് സമാനമായ രീതിയിൽ വെള്ളക്കെട്ടുകളായി മാറി
വസന്തനഗർ, സിറ്റി മാർക്കറ്റ്, മജസ്റ്റിക്, ശാന്തിനഗർ, ജയനഗർ, ജെ.പി. നഗർ, ബനശങ്കരി, കോണനകുണ്ടെ, ഹെബ്ബാൾ, യെലഹങ്ക, സദാശിവനഗർ, രാജാജിനഗർ, വിജയനഗർ, ചന്ദ്ര ലേഔട്ട്, ഇന്ദിരാനഗർ, ലഗ്ഗെരെ, നന്ദിനി ലേഔട്ട്, സുബ്രഹ്മണ്യനഗർ, രാജരാജേശ്വരി നഗർ, ബസവനഗുഡി, മല്ലേശ്വരം, ശേഷാദ്രിപുരം തുടങ്ങിയ നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത
ബെംഗളൂരു നഗരത്തിന് പുറമെ കർണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ കർണാടക, വടക്കൻ-തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കും. ഇതോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]