സ്വകാര്യ ലക്ഷ്വറി ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് നാല് യാത്രക്കാർ വെന്തുമരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 2:30-ഓടെ ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ
ചോറ്റില-രാജ്കോട്ട് ദേശീയ പാതയി ൽ സങ്കാനി ഗ്രാമത്തിന് സമീപമാണ് ദാരുണമായ അപകടം നടന്നത്.
അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിൽ പോയിരുന്ന ടാങ്കറിലിടിക്കുകയായിരുന്നു. ടാങ്കറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ടാങ്കറിന്റെ പിൻഭാഗത്ത് ബസ് അതിശക്തമായി ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം ഇരു വാഹനങ്ങൾക്കും തീപിടിച്ചു. ബസ്സിൽ ഏകദേശം 40 യാത്രക്കാരുണ്ടായിരുന്നു.
തീ അതിവേഗം പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടി. വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ഉടൻ തന്നെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിൽ എന്താണ് കൊണ്ടുപോയിരുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.എസ്. ഭദോരിയ അറിയിച്ചു.
