ബെംഗളൂരു : ബെംഗളൂരു -മൈസൂരു എക്‌സ്‌പ്രസ്‌വേയുടെ ഭാഗമായി മൈസൂരു റിങ് റോഡ് ജംഗ്ഷനിൽ നിർമ്മിക്കുന്ന ഫ്ലൈഓവറിനും അണ്ടർപാസിനും വേണ്ടി നഗരത്തിലെ മുന്നൂറ്റമ്പതോളം മരങ്ങൾ മുറിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി പ്രദേശത്തെ 22 ഇനങ്ങളിൽപ്പെട്ട മരങ്ങളാണ് വനംവകുപ്പ് മുറിച്ചുനീക്കാനായി തിരിച്ചറിഞ്ഞിരിക്കുന്നത്. ആൽമരം, ഇപ്പ, കാട്ടുബാദാം, ആകാശമല്ലിഗെ, തേക്ക്, ബീട്ടി, വേപ്പ്, മഹാഗണി, മാവ്, ചന്ദനം തുടങ്ങിയ വിലപ്പെട്ട മരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
മരങ്ങൾ മുറിച്ചുനീക്കുന്നതിനെതിരെ 2,300 ഓളം പരാതികളാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ പതിനേഴായിരത്തിലധികം പേർ ഓൺലൈൻ നിവേദനത്തിലും ഒപ്പുവെച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മരങ്ങളുടെ പ്രായവും വലിപ്പവും വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഇവയിൽ മാറ്റിവെച്ചു പിടിപ്പിക്കാൻ (Translocation) സാധിക്കുന്ന മരങ്ങളെയും സംരക്ഷിക്കാൻ കഴിയുന്നവയെയും കണ്ടെത്താൻ വനംമന്ത്രി ഈശ്വർ ബി ഖണ്ഡ്രെയും എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദേശീയപാത അതോറിറ്റി (NHAI) തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. ഫ്ലൈഓവറിന്റെയും അണ്ടർപാസിന്റെയും നിർമ്മാണത്തോട് തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ഫ്ലൈഓവറിന്റെ റാംപുകളുടെ നീളം കുറച്ചാൽ ബനിമന്തപ്പ് റോഡ്, സിദ്ദിഖി നഗർ എന്നിവിടങ്ങളിലെ മരങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മൈസൂരുവിന്റെ പച്ചപ്പ് നിലനിർത്താൻ ശാസ്ത്രീയമായ പരിശോധന വേണമെന്നും ആക്ഷേപം അറിയിക്കാനുള്ള സമയപരിധി നീട്ടിനൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഏകദേശം 63.67 കോടി രൂപ ചെലവിലാണ് റിങ് റോഡ് ജംഗ്ഷനിൽ അധിക വികസന പ്രവർത്തനങ്ങൾ എൻ.എച്ച്.എ.ഐ ഏറ്റെടുത്തിരിക്കുന്നത്. 1,008 മീറ്റർ നീളത്തിലുള്ള ഫ്ലൈഓവറും 750 മീറ്റർ നീളത്തിലുള്ള അണ്ടർപാസുമാണ് ഇവിടെ നിർമ്മിക്കുന്നത്. സിദ്ദിഖി നഗർ, ബനിമന്തപ്പ് റോഡ് പാർക്ക്, ഹുൻസൂർ റോഡ് മീഡിയൻ, നഞ്ചൻഗുഡ് റോഡ് മീഡിയൻ എന്നിവിടങ്ങളിലെ മരങ്ങളാണ് പദ്ധതിക്കായി പ്രധാനമായും അടയാളപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ തിരക്ക് കുറയ്ക്കാൻ മരങ്ങൾ മുറിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള മറ്റ് ബദൽ മാർഗങ്ങൾ അധികൃതർ തേടണമെന്നും മൈസൂരു ഗ്രാഹക പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.
