ജബൽപൂർ: മധ്യപ്രദേശിലെ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ അമ്മയും കുഞ്ഞും പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ മുങ്ങിമരിച്ചുവെന്ന വാർത്ത ഹൃദയഭേദകമാകുന്നു. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ മുങ്ങൽ വിദഗ്ധരാണ് വെള്ളത്തിനടിയിൽ കണ്ട നടുക്കുന്ന കാഴ്ച മാധ്യമങ്ങളുമായി പങ്കുവെച്ചത്. ജീവൻ പോകുമ്പോഴും തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ച അമ്മയുടെ സ്നേഹം നോവായി മാറുമ്പോഴും, ഈ സംഭവത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യം എന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിച്ച ചിത്രം എഐ (നിർമ്മിത ബുദ്ധി) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ജബൽപൂർ കളക്ടർ വ്യക്തമാക്കി. “സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ബർഗി അപകടവുമായി യാതൊരു ബന്ധവുമില്ല. ഇത് എഐ വഴി നിർമ്മിച്ചതോ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ളതോ ആകാം,” എന്ന് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു. ചിത്രം വ്യാജമാണെങ്കിലും മുങ്ങൽ വിദഗ്ധർ വിവരിച്ച സംഭവം യഥാർത്ഥമാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു.
അതേസമയം, കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഊർജ്ജിതമായി തുടരുകയാണ്. നിലവിൽ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. കരസേനയിലെ മുങ്ങൽ വിദഗ്ധരും ദുരന്തനിവാരണ സേനയും സംയുക്തമായാണ് ബർഗി ഡാമിലെ 5 കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തുന്നത്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന 41 യാത്രക്കാരിൽ 28 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു.
നിയമപരമായ നടപടികളുടെ ഭാഗമായി അപകടവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഒരുങ്ങുകയാണ്. നർമ്മദാ നദിക്ക് കുറുകെയുള്ള ബർഗി ഡാമിന്റെ ഉൾപ്രദേശങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ അഞ്ജുൽ അയാങ്ക് മിശ്ര അറിയിച്ചു. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്.
