ബെംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ച സംഭവത്തി ദുരന്തസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശുപത്രി വളപ്പിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മതിലിനോട് ചേർന്ന് മണൽ കൂട്ടിയിട്ടിരുന്നതായും മുഖ്യമന്ത്രി നിരീക്ഷിച്ചു. മണൽ കൂനയുടെ സമ്മർദ്ദമാണോ മതിൽ തകരാൻ കാരണമെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, അപകടം പ്രകൃതിക്ഷോഭം മൂലമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. കോട്ടൺപേട്ടിലെ ബിന്നി മില്ലിന്റെ മതിലും മഴയിൽ തകർന്നെങ്കിലും അവിടെ ആർക്കും പരിക്കേറ്റിട്ടില്ല.
മതിൽ തകർന്നതിന് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ മൂന്ന് പേർ കൂടി മരിച്ചു. ശിവാജിനഗറിൽ വെള്ളക്കെട്ടിൽ വീണുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 17 വയസ്സുകാരനായ സയ്യിദ് സുഫിയാൻ മരണപ്പെട്ടു. ബാനർഘട്ട റോഡിൽ മുപ്പതുകാരനായ രഘു എന്ന തൊഴിലാളിയും ഷോക്കേറ്റ് മരിച്ചു. ചാമരാജ്പേട്ടിൽ വീടിന്റെ മേൽക്കൂരയും മതിലും തകർന്നു വീണാണ് 35 വയസ്സുകാരനായ മഞ്ജുനാഥ് മരണമടഞ്ഞത്. നഗരത്തിലുടനീളം കനത്ത നാശനഷ്ടങ്ങളാണ് വേനൽമഴ വിതച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]