ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ കൂറ്റൻ മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച ശക്തമായ കാറ്റും ആലിപ്പഴ വർഷവും നഗരത്തെ സ്തംഭിപ്പിച്ചു. മഴയിൽ നിന്ന് രക്ഷനേടാനായി വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ആശുപത്രിയുടെ കോമ്പൗണ്ട് മതിലിനോട് ചേർന്ന് അഭയം തേടിയപ്പോഴാണ് അപകടം സംഭവിച്ചത്. മഴയുടെ സമ്മർദ്ദവും ശക്തമായ കാറ്റുമാണ് മതിൽ തകരാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. പരിക്കേറ്റ മൂന്ന് പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംഭവസ്ഥലത്തെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ ദുരന്തബാധിതർക്കൊപ്പം നിൽക്കണമെന്ന് ബിജെപി എംഎൽസി സി.ടി. രവിയും ആവശ്യപ്പെട്ടു. നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]