ബെംഗളൂരു: കർണാടകയിൽ കൊടുംചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ ആലിപ്പഴ വർഷത്തിന് സാധ്യതയുള്ളതിനാൽ വടക്കൻ കർണാടകയിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ബെൽഗാം, ധാർവാഡ്, ഗദഗ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, തീരദേശ ജില്ലകളിൽ ഉഷ്ണതരംഗ സാഹചര്യം തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വരും ദിവസങ്ങളിൽ സംസ്ഥാനത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. വടക്കൻ ജില്ലകളിൽ മഴ ലഭിക്കുമ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
തെക്കൻ ഉൾനാടൻ ജില്ലകളായ ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂർ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ ജില്ലകളായ ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ ജനങ്ങൾ കടുത്ത ചൂടിൽ വലയുകയാണ്. ഇവിടെ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് തീരദേശത്ത് ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
