ബെംഗളൂരു: രാജ്യം കടുത്ത വേനൽച്ചൂടിന്റെ പിടിയിലമരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 100 നഗരങ്ങളുടെ പട്ടികയിൽ 95 എണ്ണവും ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഏറ്റവും പുതിയ ആഗോള കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘ചൂട് കേന്ദ്രമായി’ മാറിയിരിക്കുകയാണ്. ഈ പട്ടികയിൽ കർണാടകയിലെ മൂന്ന് പ്രധാന നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട് എന്നത് സംസ്ഥാനത്തെ ഉഷ്ണതരംഗത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
കർണാടകയിലെ റായ്ച്ചൂർ, ബാഗൽകോട്ട്, യാദ്ഗിർ എന്നീ ജില്ലകളാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ആഗോളതലത്തിൽ 54-ാം സ്ഥാനത്തുള്ള റായ്ച്ചൂരിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ബാഗൽകോട്ട് 74-ാം സ്ഥാനത്തും യാദ്ഗിർ 88-ാം സ്ഥാനത്തുമാണ്. വടക്കൻ കർണാടകയിലെ ഈ ജില്ലകളിൽ സൂര്യൻ ചുട്ടുപൊള്ളുന്നതിനാൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഉച്ചസമയങ്ങളിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം കടുത്ത ഉഷ്ണമാണ് ഈ മേഖലകളിൽ അനുഭവപ്പെടുന്നത്.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ദിവസം താപനില 44 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഉഷ്ണതരംഗം തീവ്രമായ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൂടിനോടൊപ്പം വായുനിലവാരം മോശമാകുന്നതും പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്നുണ്ട്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ ലഖ്‌നൗ, മഹാരാഷ്ട്രയിലെ നാഗ്പൂർ, അകോള, ഒഡീഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഭോപ്പാൽ തുടങ്ങിയ നഗരങ്ങളിലും താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ അധികമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു കഴിഞ്ഞു. ഉഷ്ണതരംഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉച്ചകഴിഞ്ഞ് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മെഡിക്കൽ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]