ബെംഗളൂരു: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകി വന്നിരുന്ന റോഡ് നികുതി ഇളവ് കർണാടക സർക്കാർ വെട്ടിച്ചുരുക്കി. പുതിയ നിയമനിർമ്മാണത്തിന് ഏപ്രിൽ 9-ന് ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ഏപ്രിൽ 10 മുതൽ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.
ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകൾക്കും ജീപ്പുകൾക്കും മുൻപ് ലഭിച്ചിരുന്ന ദീർഘകാല നികുതി ആനുകൂല്യങ്ങൾ അവസാനിച്ചു. എന്നാൽ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള നികുതിയിളവ് നിലവിൽ തുടരും.
നേരത്തെ 25 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര വാഹനങ്ങൾക്ക് സർക്കാർ 100 ശതമാനം നികുതിയിളവ് നൽകിയിരുന്നു. ഇത് പിൻവലിച്ചതോടെ വാഹനത്തിന്റെ വിലയ്ക്കനുസരിച്ച് വിവിധ നിരക്കുകളിൽ നികുതി നൽകേണ്ടി വരും. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങൾക്ക് അഞ്ച് ശതമാനവും, 10 ലക്ഷം മുതൽ 25 ലക്ഷം വരെ വിലയുള്ളവയ്ക്ക് എട്ട് ശതമാനവും, 25 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവുമാണ് പുതുക്കിയ നികുതി നിരക്ക്.
സംസ്ഥാനത്തിന്റെ നികുതി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രിക് നാലുചക്ര വാഹന വിൽപ്പനയിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നാലെ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കർണാടക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 60,800-ഓളം ഇലക്ട്രിക് കാറുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടത്. നികുതിയിളവ് പിൻവലിച്ചതോടെ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ വിലയിൽ ലക്ഷങ്ങളുടെ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]