തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാകുന്നത് ഹോട്ടൽ, കേറ്ററിങ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊമേഴ്‌സ്യൽ സിലിണ്ടറുകളുടെ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം മൂലം വരുംദിവസങ്ങളിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ. പല ജില്ലകളിലും ഏതാനും ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്.
ബിരിയാണി മാത്രം; മെനു മാറുന്നു
പാചകവാതകം ലാഭിക്കുന്നതിനായി നോൺ-വെജ് ഹോട്ടലുകൾ മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. പലയിടങ്ങളിലും നോൺ-വെജ് വിഭവങ്ങളിൽ ബിരിയാണി മാത്രമായി ചുരുക്കാനാണ് ആലോചന. വിപുലമായ മെനുകൾ തയ്യാറാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു.
കേറ്ററിങ് മേഖലയെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ബുക്ക് ചെയ്ത വിവാഹവിരുന്നുകൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഒരാഴ്ചത്തേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളത്. ഇൻഡക്ഷൻ കുക്കിംഗ് പോലുള്ള ബദൽ സംവിധാനങ്ങൾ വലിയ തോതിലുള്ള പാചകത്തിന് പ്രായോഗികമല്ലെന്നും ഇതിന് വലിയ സാമ്പത്തിക ചിലവ് വരുമെന്നും ഉടമകൾ പറയുന്നു.
ഗ്യാസ് വിതരണത്തിലെ തടസ്സം നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുകളുടെ ആവശ്യം. വരുംദിവസങ്ങളിലും ക്ഷാമം തുടർന്നാൽ സംസ്ഥാനത്തെ ഭക്ഷണശാലകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യം ഉണ്ടായേക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]