ബെംഗളൂരു: വിശ്വസിച്ചേൽപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുഹൃത്ത് സൈബർ തട്ടിപ്പുകാർക്ക് മറിച്ചുവിറ്റതോടെ 19-കാരനായ കോളേജ് വിദ്യാർത്ഥി കുടുങ്ങിയത് കോടികളുടെ കേസിൽ. വെറും രണ്ട് ദിവസത്തിനുള്ളിൽ യുവാവിന്റെ അക്കൗണ്ടിലെത്തിയത് ഏഴ് കോടി രൂപയാണ്. ബെംഗളൂരുവിലാണ് സംഭവം നടന്നത്.
തന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും പറഞ്ഞ് സുഹൃത്തായ ആയുഷ് സമീപിച്ചപ്പോഴാണ് യുവാവ് സഹായിക്കാൻ തീരുമാനിച്ചത്. സുഹൃത്തിനെ വിശ്വസിച്ച് യുവാവ് തന്റെ ബാങ്ക് പാസ്‌ബുക്ക് വിവരങ്ങൾ എടിഎം കാർഡ്, നെറ്റ് ബാങ്കിങ് ലോഗിൻ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എന്നിവ കൈമാറി.
വിവരങ്ങൾ കൈമാറി രണ്ട് ദിവസത്തിനുള്ളിൽ യുവാവിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം ഒഴുകിത്തുടങ്ങി. ആകെ 7 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. അസാധാരണമായ ഈ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ അക്കൗണ്ട് മരവിപ്പിച്ചു (Block). ഒരു ‘ഷെൽ കോർപ്പറേഷൻ’ കമ്പനിയിൽ നിന്നാണ് പണം എത്തിയതെന്ന് കണ്ടെത്തിയതോടെ സർക്കാരിൽ നിന്ന് ബാങ്കിന് സുരക്ഷാ മുന്നറിയിപ്പും ലഭിച്ചു.
പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. യുവാവിൽ നിന്ന് വാങ്ങിയ വിവരങ്ങൾ ആയുഷ് മറ്റൊരാൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. ടെലഗ്രാം വഴി പ്രവർത്തിക്കുന്ന സൈബർ ക്രിമിനൽ സംഘങ്ങളാണ് ഈ അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചത്.
സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത പണം വെളുപ്പിക്കാനാണ് (Money Laundering) ഈ അക്കൗണ്ട് ഉപയോഗിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 23-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ പ്രധാന പ്രതിയായ ആയുഷ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]