ബെംഗളൂരു: അപ്പാർട്ടുമെന്റുകളും വീടുമെല്ലാം വാടകയ്ക്കെടുക്കുമ്ബോള്‍ നല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുകയെന്നത് വലിയ പ്രയാസമാണ് ബെംഗളൂരു നഗരത്തില്‍.
അപ്പാര്‍ട്ടുമെന്റുടമകള്‍ പലപ്പോഴും ഇക്കാര്യത്തില്‍ അന്യായമായ നിലപാടുകളാണ് എടുക്കാറ്. ഇതില്‍ മലയാളികള്‍ അടക്കമുള്ള മറ്റ് സംസ്ഥാനക്കാരാണ് ദുരിതത്തിലാകാറ്. ദീർഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നം വീണ്ടും സജീവമായ ചർച്ചയിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍.
ഇതിന് കാരണമായത് ബെംഗളൂരുവിലെ സർജാപൂരില്‍ താമസക്കാരനായ ശ്രാവണ്‍ ടിക്കൂ എന്നയാളുടെ ലിങ്ക്ഡിൻ പോസ്റ്റാണ്.
ശ്രാവണിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: സർജാപൂർ റോഡിലെ 2BHK ഫ്ലാറ്റില്‍ നിന്ന് കുറെക്കൂടി വലിയ വീട്ടിലേക്ക് മാറിയതാണ് ശ്രാവണ്‍.
സർജാപൂരിലെ വീടിന്റെ അറ്റകുറ്റപ്പണികളെല്ലാം താൻ തന്റെ കൈയില്‍ നിന്ന് പണമെടുത്താണ് ചെയ്തിരുന്നത്. ഒടുവില്‍ വീട് ഒഴിയുന്ന വേളയില്‍ ശ്രാവണ്‍ താൻ നല്‍കിയ ഒന്നര ലക്ഷം രൂപ സെക്ടൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചു.
അവർ മുഴുവൻ പണവും തിരികെ നല്‍കാൻ വിസമ്മതിച്ചു. പെയിന്റിങ് ചാർജായി 55000 പിടിച്ചു. മറ്റ് കാരണങ്ങള്‍ പറഞ്ഞ് 25000വും.
ലിഫ്റ്റ് ഉപയോഗിച്ചതിന് 2000 രൂപയും പിടിച്ചു. ആകെ 82,000. ബാക്കി 68,000 രൂപ മാത്രമാണ് തിരികെ ലഭിച്ചത്.ഇത് ബെംഗളൂരുവില്‍ ഒറ്റപ്പെട്ട സംഭവമല്ല.
1BHK വീടെടുത്ത് താമസിക്കുന്നവർ മുതല്‍ വലിയ ഫ്ലാറ്റുകളില്‍ താമസിക്കുന്നവർ വരെയുള്ളവർക്ക് ഇത്തരം ചൂഷണങ്ങള്‍ എല്ലായ്പ്പോഴും നേരിടേണ്ടി വരാറുണ്ട്.
കൈയൂക്ക് പ്രയോഗിക്കാൻ മടിയില്ലാത്തവരും, സ്ഥലത്ത് അധികാരവരുമായ ആളുകള്‍ക്കൊഴികെ എല്ലാവർക്കും പണം നഷ്ടമായിരിക്കും.
അപൂർവ്വമായി നല്ല വീട്ടുടമകളും ഉണ്ടെന്നത് വിസ്മരിക്കാനാവില്ല. രണ്ടുദിവസം മുമ്ബ് ശ്രാവണ്‍ ടിക്കൂവിന്റെ ലിങ്ക്ഡിൻ പോസ്റ്റ് വൈറലായപ്പോള്‍ ഈ വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
വീടിന് കേടുപാടുകള്‍ പറ്റിയെന്നും, വൃത്തികേടായ ചുവരുകള്‍ പെയിന്റടിക്കണമെന്നും മറ്റും പറഞ്ഞാണ് തുക പിടിച്ചുവെക്കുക. ചിലർക്ക് ഡെപ്പോസിറ്റ് തുക ഒട്ടുമേ തിരിച്ചുകിട്ടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.
ചില വീട്ടുടമകള്‍ പണം തിരികെ തരാതെ ഏറെനാള്‍ ചുറ്റിക്കും. വീട് വൃത്തിയായി സൂക്ഷിച്ചില്ലെന്ന പ്രശ്നം ഉന്നയിച്ചാണ് പലപ്പോഴും പെയിന്റിങ് ചാർജ് ഇടാക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ പെയിന്റടിക്കാൻ വരുന്ന ചെലവുകളെക്കാളും കൂടുതലായിരിക്കും.
ചുവരില്‍ വര വീണുവെന്നും മറ്റും ചൂണ്ടിക്കാട്ടി വലിയ തുക പിടിക്കുന്നവരുണ്ട്.എത്ര തുകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി പിടിക്കുക എന്ന കാര്യത്തില്‍ യാതൊരു വ്യവസ്ഥയും പാലിക്കപ്പെടാത്ത നഗരം കൂടിയാണ് ബെംഗളൂരു.
വളരെ ചുരുക്കം ചിലർ മൂന്നു മാസത്തെ വാടക സെക്യൂരിറ്റിയായി ചോദിക്കുന്നവരുണ്ട്. ആറ് മാസത്തെ വാടകയും, പത്ത് മാസത്തെ വാടകയുമെല്ലാം ചില വീട്ടുടമകള്‍ സെക്യൂരിറ്റിയായി ചോദിക്കുന്നു. 40,000 രൂപ മുതല്‍ 4 ലക്ഷം രൂപ വരെ ഇങ്ങനെ വാങ്ങി വെക്കും.
ഇതില്‍ നിന്നാണ് വീടൊഴിയുമ്ബോള്‍ വ്യവസ്ഥയില്ലാതെ പണം പിടുങ്ങുക.വീട്ടുടമകളില്‍ നിന്നുള്ള ഇത്തരം പെരുമാറ്റങ്ങളില്‍ ഇച്ഛാഭംഗം വന്ന് ബെംഗളൂരുവില്‍ സ്വന്തമായി ഫ്ലാറ്റെടുക്കാൻ തീരുമാനിച്ചവർ വരെയുണ്ട്.
ഡെപ്പോസിറ്റില്ല, വാടകയില്ല, നോണ്‍ വെജ് ഭക്ഷണം കഴിക്കാൻ തടസ്സമില്ല തുടങ്ങിയ നിരവധി ഗുണങ്ങള്‍ സ്വന്തം ഫ്ലാറ്റുണ്ടെങ്കില്‍ ലഭിക്കുന്നു എന്നതാണ് ആകർഷണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]