ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യുന്ന കാര്യത്തിൽ ഹൈക്കോടതി തീർപ്പുകല്പിക്കാനിരിക്കെ പകരക്കാരനെക്കുറിച്ച് കർണാടക കോൺഗ്രസിൽ ചർച്ച സജീവം.
സിദ്ധരാമയ്യയ്ക്കുശേഷം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നാണ് ഹൈക്കമാൻഡ് നേരത്തെയെടുത്ത തീരുമാനം.
സിദ്ധരാമയ്യ രണ്ടരവർഷംകഴിഞ്ഞ് മാറണമെന്നായിരുന്നു ധാരണ. പക്ഷേ, സർക്കാർ അധികാരമേറ്റിട്ട് ഒരുവർഷവും മൂന്നുമാസവുമേ ആയിട്ടുള്ളൂ.
അതിനിടെയാണ് ‘മുഡ’ ആരോപണത്തിൽ സിദ്ധരാമയ്യയെ മാറ്റിയേക്കുമോയെന്ന സംശയം പാർട്ടിനേതാക്കളിലുണ്ടായത്.
ഡി.കെ. ശിവകുമാറല്ലാതെയൊരാളെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന രീതിയിലും ചർച്ചനടക്കുന്നുണ്ട്. മുതിർന്ന മന്ത്രി എം.ബി. പാട്ടീലിനുവേണ്ടി ചില നേതാക്കൾ ചരടുവലി നടത്തിയിരുന്നു.
ഇതിനു തടയിട്ട് പാട്ടീലിനെക്കാൾ മുതിർന്ന നേതാക്കൾ പാർട്ടിയിലുണ്ടെന്ന് മറ്റൊരു മുതിർന്ന മന്ത്രി ശിവാനന്ദ് പാട്ടീൽ അവകാശപ്പെട്ടു.
മുഖ്യമന്ത്രിയാകാൻ ‘സീനിയോറിറ്റി’ മാത്രമല്ല മാനദണ്ഡമെന്ന് എം.ബി. പാട്ടീൽ ഇതിന് മറുപടി നൽകി.
ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.
പരമേശ്വരയും സതീഷ് ജാർക്കിഹോളിയും കഴിഞ്ഞദിവസം ഡൽഹിയിലെത്തി ദേശീയനേതാക്കളെ കണ്ടിരുന്നു.
ദളിത് വിഭാഗത്തിൽനിന്നുള്ള ഒരു നേതാവിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമെടുത്താൽ ഇവരിലൊരാൾക്ക് നറുക്കുവീണേക്കും.
അതേസമയം, സിദ്ധരാമയ്യയെ മാറ്റാനുള്ള സൂചന ഹൈക്കമാൻഡ് ഇതുവരെ നൽകിയിട്ടില്ല.
സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യണമെന്ന ഗവർണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിലുള്ള ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും.‘മുഡ’ ആരോപണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]