ബെംഗളൂരു : പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നിവയുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ യാത്രാച്ചെലവും കുതിച്ചുയരാൻ സാധ്യത. ഓല, ഉബർ തുടങ്ങിയ ക്യാബ്, ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി വിവിധ ഡ്രൈവർമാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ധനവില വർദ്ധനവ് മൂലം പ്രതിദിന വരുമാനത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിൽ ഓരോ കിലോമീറ്ററിനും 5 മുതൽ 10 രൂപ വരെ നിരക്ക് വർദ്ധിപ്പിക്കാൻ അഗ്രഗേറ്റർ കമ്പനികളിലും ഗതാഗത വകുപ്പിലും ഡ്രൈവർമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ഗതാഗത വകുപ്പ് ഈ ആവശ്യത്തിന് അനുമതി നൽകിയാൽ ബെംഗളൂരു നിവാസികൾക്ക് അത് വലിയ തിരിച്ചടിയാകും. നിലവിൽ ബെംഗളൂരുവിൽ ആർ.ടി.ഒ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക നിരക്ക് ഘടന വാഹനങ്ങളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇതനുസരിച്ച് 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങൾക്ക് ആദ്യ നാല് കിലോമീറ്ററിന് കുറഞ്ഞ നിരക്ക് 100 രൂപയും, തുടർന്ന് ഓരോ കിലോമീറ്ററിന് 24 രൂപയുമാണ് ഈടാക്കേണ്ടത്.
10 മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് കുറഞ്ഞ നിരക്ക് 115 രൂപയും കിലോമീറ്ററിന് 28 രൂപയുമായി നിശ്ചയിച്ചിരിക്കുന്നു.
15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾക്ക് കുറഞ്ഞ നിരക്ക് 130 രൂപയും ഓരോ കിലോമീറ്ററിന് 32 രൂപയുമാണ് ഔദ്യോഗിക നിരക്ക്.
എന്നാൽ ഈ നിരക്കുകളല്ല തങ്ങൾക്ക് ലഭിക്കുന്നതെന്നാണ് ക്യാബ് ഡ്രൈവർമാരുടെ പരാതി. ഓല, ഉബർ തുടങ്ങിയ അഗ്രഗേറ്റർ കമ്പനികൾ തങ്ങൾക്ക് കിലോമീറ്ററിന് 10 മുതൽ 12 രൂപ വരെ മാത്രമാണ് നൽകുന്നതെന്നും,
തിരക്കേറിയ സമയങ്ങളിൽ പോലും ഇത് പരമാവധി 20 രൂപ വരെ മാത്രമേ ഉയരാറുള്ളൂവെന്നും വാഹന ഉടമകൾ വ്യക്തമാക്കുന്നു. ഡീസൽ വിലയും സി.എൻ.ജി വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ വരുമാനം കൊണ്ട് മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് സംഘടനകളുടെ നിലപാട്.
ഈ അതൃപ്തിയെത്തുടർന്നാണ് കിലോമീറ്ററിന് 5 മുതൽ 10 രൂപ വരെ വർദ്ധനവ് വേണമെന്ന ആവശ്യത്തിൽ ക്യാബ് ഡ്രൈവർമാരുടെ സംഘടനകൾ ഉറച്ചുനിൽക്കുന്നത്. ഇതോടെ നഗരത്തിലെ യാത്രാക്ലേശം വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]