മുംബൈയിലെ പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിനും മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർക്ക് ചെന്നൈയിലെ സ്വത്തുതർക്ക കേസിൽ മദ്രാസ് ഹൈക്കോടതിയുടെ ആശ്വാസവിധി. അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ 1988-ൽ വാങ്ങിയ ചെന്നൈയിലെ വസ്തുവിനെ ചൊല്ലിയുള്ള സിവിൽ ഹർജി ഹൈക്കോടതി തള്ളി. ചെങ്കൽപ്പെട്ട് കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ടി.വി. തമിഴ്സെൽവി കപൂർ കുടുംബത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
ചെന്നൈ ഷോളിംഗനല്ലൂരിലെ 2.70 ഏക്കർ ഭൂമിയെ ചൊല്ലിയായിരുന്നു തർക്കം നിലനിന്നിരുന്നത്. അന്തരിച്ച എം.സി. ചന്ദ്രശേഖരന്റെ നിയമപരമായ അവകാശികളാണെന്ന് അവകാശപ്പെട്ട സിവാകാമി, നടരാജൻ, ചന്ദ്രഭാനു എന്നിവരാണ് കോടതിയെ സമീപിച്ചത്. 1988-ൽ ശ്രീദേവിക്കും അമ്മയ്ക്കും സഹോദരിക്കുമായി കൈമാറിയ ആധാരങ്ങൾ അസാധുവാണെന്നും വിൽപ്പനക്കാർക്ക് വസ്തുവിൻമേൽ അവകാശമില്ലായിരുന്നു എന്നുമാണ് പരാതിക്കാർ ആരോപിച്ചത്. 2023-ൽ ബോണി കപൂറിന്റേയും മക്കളുടേയും പേരിൽ പട്ടയം വന്നപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതെന്നും ഇവർ കോടതിയിൽ വാദിച്ചു.
എന്നാൽ, പരാതിക്കാർ ചന്ദ്രശേഖരന്റെ ഒന്നാം നിര അവകാശികളല്ലെന്നും വസ്തു വാങ്ങിയ കാലയളവിൽ ജീവിച്ചിരുന്ന ചന്ദ്രശേഖരൻ ഈ ആധാരങ്ങളെ ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ലെന്നും ബോണി കപൂറിന്റെ അഭിഭാഷകൻ വാദിച്ചു. 1995-ൽ ചന്ദ്രശേഖരൻ മരിച്ചെങ്കിലും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം 2025-ലാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ഈ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി, ആധാരങ്ങൾ നടന്ന് ഏകദേശം നാല് പതിറ്റാണ്ടിന് ശേഷം നൽകിയ കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചു.
പരാതിക്കാർ ഹാജരാക്കിയ അവകാശ സർട്ടിഫിക്കറ്റ് നേരത്തെ തന്നെ റദ്ദാക്കിയതാണെന്നും അതിനാൽ അവർക്ക് വസ്തുവിൻമേൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ശ്രീദേവിയുടെ മരണശേഷം സ്വത്ത് സ്വാഭാവികമായും ഭർത്താവിനും മക്കൾക്കും ലഭിച്ചതാണെന്നും വസ്തു തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെ നിയമത്തെ ദുരുപയോഗം ചെയ്യുന്ന ‘ശല്യപ്പെടുത്തുന്ന’ (Vexatious) കേസാണിതെന്നും കോടതി കുറ്റപ്പെടുത്തി. കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹർജി തള്ളിക്കൊണ്ട് കപൂർ കുടുംബത്തിന്റെ ഉടമസ്ഥാവകാശം ശരിവെച്ചു.
