ബെംഗളൂരു : കഴിഞ്ഞ കുറച്ചു മാസങ്ങളായി ചാമരാജനഗറിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി അടിവസ്ത്രങ്ങൾ മോഷ്ടിച്ചു വന്നിരുന്ന മനോരോഗിയെ പോലീസ് ഒടുവിൽ വലയിലാക്കി. ഹൗസിംഗ് ബോർഡ് കോളനിയിൽ താമസിക്കുന്ന അമൃത് ആചാര്യ എന്നയാളാണ് പിടിയിലായത്. മാസങ്ങളായി ഇയാൾ ഈ പ്രദേശം കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു.
പുലർച്ചെ ഒരു മണിയോടെ എല്ലാവരും ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് പ്രതി തന്റെ വികൃതമായ പ്രവൃത്തികൾക്കായി പുറത്തിറങ്ങിയിരുന്നത്. വീടുകളുടെ മുന്നിൽ കഴുകി ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ നീക്കങ്ങൾ. ഹൗസിംഗ് ബോർഡ് പരിസരത്തെ വീടുകളിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. രാത്രിയിൽ ജനാലയ്ക്കൽ വന്ന് നോക്കുന്നതും വസ്ത്രങ്ങൾ മോഷ്ടിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലായിരുന്നു.
സംഭവത്തിൽ വീട്ടുടമയായ ഗണേഷ് പ്രസാദ് സിസിടിവി ദൃശ്യങ്ങൾ സഹിതം ടൗൺ പോലീസിൽ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ തുടക്കത്തിൽ പ്രതിയെ പിടികൂടാൻ പോലീസ് കാര്യമായ താല്പര്യം കാണിച്ചിരുന്നില്ല. പോലീസിന്റെ ഈ അനാസ്ഥ വാർത്താ ചാനലുകൾ ഏറ്റെടുക്കുകയും ദൃശ്യങ്ങൾ സഹിതം വാർത്ത നൽകുകയും ചെയ്തതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. പിടിയിലായ അമൃത് ആചാര്യ മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നതായും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]