ബെംഗളൂരു: മദ്യലഹരിയിൽ പബ്ബ് ജീവനക്കാരെ അധിക്ഷേപിക്കുകയും തടയാനെത്തിയ പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ അറസ്റ്റിലായി. ജെ.പി. നഗർ ഏഴാം ഫേസ് സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിലെ ഒരു പബ്ബിലെ സ്റ്റോർ മാനേജറുമായ സായ്കുമാർ റെഡ്ഡി (26) ആണ് പിടിയിലായത്. പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷം മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
നീലഗിരി റോഡിലുള്ള എസ്.എൽ.ആർ ബാറിൽ പുലർച്ചെ 1.45-ഓടെയാണ് സംഭവം നടന്നത്. ബാർ അടച്ചതിന് ശേഷം അവിടെയെത്തിയ സായ്കുമാർ റെഡ്ഡി വാതിലിൽ തട്ടുകയും മദ്യം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാൻ കഴിയില്ലെന്ന് കാഷ്യർ രമേശ് വ്യക്തമാക്കിയതോടെ ഇയാൾ ജീവനക്കാരെ അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘത്തിന് നേരെയും പ്രതി തിരിയുകയായിരുന്നു.
പോലീസിനെ കണ്ടതോടെ കൂടുതൽ അക്രമാസക്തനായ സായ്കുമാർ റെഡ്ഡി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിദ്ധരാമ കെ.എസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് റോഡിൽ കിടന്ന കല്ലെടുത്ത് എ.എസ്.ഐയെയും കോൺസ്റ്റബിൾ മുത്തുരാജിനെയും ആക്രമിക്കാൻ ശ്രമിച്ചു. താൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും തന്നെ തടഞ്ഞാൽ പോലീസുകാരെ സസ്പെൻഡ് ചെയ്യിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സ്ഥിതിഗതികൾ വഷളായതോടെ പോലീസുകാർ ഇയാളെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പൊതുശല്യം ഉണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
