ബെംഗളൂരു: ആഗോളതലത്തിൽ നിലനിൽക്കുന്ന ഇസ്രായേൽ-ഇറാൻ സംഘർഷം കർണാടകയിലെ സാധാരണക്കാരുടെ അടുക്കളകളെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിക്കുന്നു.
സംഘർഷം 12 ദിവസം പിന്നിടുമ്പോൾ ഉണ്ടായ എൽ.പി.ജി (LPG) പ്രതിസന്ധി സംസ്ഥാനത്തെ ഇന്ദിര കാന്റീനുകളുടെ പ്രവർത്തനത്തെ താളംതെറ്റിച്ചു.
സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പലയിടത്തും മെനു വെട്ടിക്കുറയ്ക്കുകയും ചിലയിടങ്ങളിൽ കാന്റീനുകൾ ഭാഗികമായി അടച്ചുപൂട്ടുകയും ചെയ്തു.
സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും ആശ്രയമായ ഇന്ദിര കാന്റീനുകളിൽ പാചകവാതക ക്ഷാമം മൂലം ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ബുധനാഴ്ചത്ത മെനു പ്രകാരം ചോറ്, സാമ്പാർ, റൊട്ടി എന്നിവ നൽകേണ്ടതായിരുന്നുവെങ്കിലും പലയിടത്തും തൈര് ചോറ് മാത്രമാണ് വിളമ്പിയത്. കൈവശമുണ്ടായിരുന്ന സിലിണ്ടറുകൾ തീർന്നതായും പുതിയവ ലഭിച്ചില്ലെങ്കിൽ കാന്റീനുകൾ അടച്ചിടേണ്ടി വരുമെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.
അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം
സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇന്ദിര കാന്റീനുകൾ അറ്റകുറ്റപ്പണികളുടെ അഭാവം മൂലവും സിലിണ്ടർ വിതരണത്തിലെ തടസ്സം മൂലവും ബുദ്ധിമുട്ടുന്നത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നുണ്ട്. കൂലിത്തൊഴിലാളികൾക്കും ദരിദ്രർക്കും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെട്ടു.
