ബെംഗളൂരു: ഐതിഹാസികമായ മജസ്റ്റിക് (കെംപഗൗഡ) ബസ് സ്റ്റേഷനെ സിംഗപ്പൂർ മാതൃകയെ വെല്ലുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനൊരുങ്ങി കർണാടക സർക്കാർ. നിയമസഭയിൽ കോൺഗ്രസ് അംഗം നാഗരാജ് യാദവ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ‘പ്രോജക്റ്റ് മജസ്റ്റിക്’ പ്രഖ്യാപിച്ചത്.
നിലവിലുള്ള സൗകര്യങ്ങൾ പൂർണ്ണമായും പരിഷ്കരിച്ച് ലോകോത്തര നിലവാരത്തിലുള്ള ബസ് സ്റ്റേഷനും വാണിജ്യ സമുച്ചയവും നിർമ്മിക്കുകയാണ് ലക്ഷ്യം. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് (PPP Model) പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വിദഗ്ധ ഉപദേശം തേടുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആകെ 40 ഏക്കറുള്ള മജസ്റ്റിക് ഭൂമിയിൽ മെട്രോയ്ക്കും കെ.എസ്.ആർ.ടി.സിക്കും നൽകിയ ഭാഗം കഴിച്ച് ബാക്കിയുള്ള 32 ഏക്കർ സ്ഥലമാണ് വികസിപ്പിക്കുന്നത്. നിലവിൽ വായ്പകളിലൂടെ പ്രവർത്തിക്കുന്ന ബി.എം.ടി.സി (BMTC) പോലുള്ള കോർപ്പറേഷനുകൾക്ക് ഈ സ്ഥലത്തെ വാണിജ്യ ഉപയോഗം വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് നാഗരാജ് യാദവ് ചൂണ്ടിക്കാട്ടി. ഈ ഭൂമിക്ക് നിലവിൽ 20,000 മുതൽ 30,000 കോടി രൂപ വരെ വിലമതിക്കുന്നുണ്ട്.
11,000 ട്രിപ്പുകൾ, പുതിയ മുഖം
പ്രതിദിനം 11,000-ൽ അധികം ട്രിപ്പുകൾ നടത്തുന്ന മജസ്റ്റിക് സ്റ്റേഷന്റെ വികസനം ബെംഗളൂരുവിലെ 1.40 കോടി ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. “സിംഗപ്പൂരിലെ ബസ് സ്റ്റേഷനുകളെക്കാൾ മികച്ച രീതിയിൽ മജസ്റ്റിക്കിനെ മാറ്റും. ഇതിനായുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും,” മന്ത്രി സഭയെ അറിയിച്ചു.
