ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ വാടകവീട് ഒഴിയുന്നവർക്ക് ഉടമകൾ നൽകുന്ന ‘പണി’ പുതിയ വാർത്തയല്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു 2.5 BHK ഫ്ലാറ്റ് ഒഴിഞ്ഞ യുവാവിന് നേരിടേണ്ടി വന്ന അവിശ്വസനീയമായ അനുഭവമാണ്. പെയിന്റിംഗിനും ക്ലീനിംഗിനുമായി സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്ന് 51,000 രൂപയിലധികമാണ് ഉടമ വെട്ടിക്കുറച്ചത്.
താൻ വഞ്ചിക്കപ്പെട്ടുവെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും കാണിച്ച് യുവാവ് റെഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്.
ഉടമയുടെ ‘ചാർജ് ഷീറ്റ്’ ഇങ്ങനെ:
പെയിന്റിംഗ് ചാർജ്: ₹36,000 (നേരത്തെ 20,000 രൂപയിൽ താഴെ വരുമെന്ന് പറഞ്ഞ തുകയാണിത്).
ക്ലീനിംഗ് ചാർജ്: ₹10,000 (സാധാരണഗതിയിൽ 5,000 രൂപയിൽ താഴെ മാത്രം ചെലവ് വരുന്നയിടത്താണിത്).
സേഫ്റ്റി ബഫർ: ₹5,000 (പുതിയ വാടകക്കാരൻ വന്ന് രണ്ടാഴ്ച താമസിച്ച ശേഷം മാത്രമേ ഇത് തിരികെ നൽകൂ എന്നാണ് ഉടമയുടെ വാദം).
പിന്നിൽ നടന്നത് വൻ ചതി?
യുവാവ് താമസിക്കുമ്പോൾ പെയിന്റർ വന്ന് പരിശോധിച്ചപ്പോൾ 20,000 രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ എന്ന് പറഞ്ഞിരുന്നു. എന്നാൽ വീടൊഴിഞ്ഞതിന് പിന്നാലെ ഉടമയും പെയിന്ററും നേരിട്ട് സംസാരിക്കുകയും തുക 36,000 ആയി ഉയരുകയും ചെയ്തു. വടക്കേ അമേരിക്കയിൽ താമസിക്കുന്ന ഉടമ തന്നെ അറിയിക്കാതെയാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്ന് യുവാവ് ആരോപിക്കുന്നു. ഒരു 3BHK ഫ്ലാറ്റ് വൃത്തിയാക്കാൻ പരമാവധി 5,000 രൂപയേ ആകൂ. അവിടെയാണ് എന്നിൽ നിന്ന് 10,000 രൂപ വാങ്ങിയത്. ഞാൻ ശരിക്കും ഞെട്ടിപ്പോയെന്നും വാടകക്കാരൻ കുറിച്ചു.
സോഷ്യൽ മീഡിയയിൽ പ്രതിഷേധം
സംഭവം പുറത്തുവന്നതോടെ ഉടമയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. “ഇതൊരു പകൽക്കൊള്ളയാണ്, ഉടമ നിങ്ങളെ വിഡ്ഢിയാക്കുകയാണ്” എന്ന് ഒരാൾ കമന്റ് ചെയ്തു. അടുത്ത തവണ ഇന്ത്യയിൽ വരുമ്പോൾ പാഠം പഠിപ്പിക്കാൻ ഉടമയ്‌ക്കെതിരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യണം” എന്നാണ് മറ്റൊരു ഉപയോക്താവിന്റെ നിർദ്ദേശം. ബെംഗളൂരുവിൽ സാധാരണയായി ഒരു മാസത്തെ വാടക പെയിന്റിംഗിനായി പിടിക്കാറുണ്ടെങ്കിലും ഇത്രയും വലിയ തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പലരും ചൂണ്ടിക്കാട്ടി.
