ബെംഗളൂരു: നഗരത്തിലെ പച്ചക്കറി ഉപഭോക്താക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) പുതിയ റിപ്പോർട്ട് പുറത്ത്. നഗരത്തിലെ വിപണികളിലും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും നടത്തിയ പരിശോധനയിൽ 26 ശതമാനം പച്ചക്കറി സാമ്പിളുകളിലും മാരകമായ അളവിൽ ഈയം (Lead) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് നിയോഗിച്ച സമിതി ശേഖരിച്ച 72 സാമ്പിളുകളിൽ 19 എണ്ണത്തിലും അനുവദനീയമായ പരിധിയിലും എത്രയോ മടങ്ങ് അധികമാണ് ഈയത്തിന്റെ അളവ് എന്നാണ് റിപ്പോർട്ട്.
ജൈവമെന്ന പേരിൽ വിൽക്കുന്ന വഴുതനങ്ങയിൽ അനുവദനീയമായതിലും (0.1 mg/kg) 20 മടങ്ങ് അധികം (1.953 mg/kg) ഈയം കണ്ടെത്തി.
കോവയ്ക്കയിൽ 18 മടങ്ങും, അമരയ്ക്കയിൽ (Flat bean) 9 മടങ്ങും അധികമാണ് വിഷാംശം. ചീരയും കാബേജും ഉൾപ്പെടെയുള്ള ഇലക്കറികളിൽ നിശ്ചിത പരിധിയേക്കാൾ അഞ്ചിരട്ടി അധികമാണ് ഈയത്തിന്റെ അളവ്.
ഇഞ്ചി, ക്യാപ്സിക്കം, മുളക്, വെള്ളരിക്ക എന്നിവയിലാണ് കീടനാശിനി പ്രയോഗം കൂടുതൽ. വെള്ളരിക്ക, പാവയ്ക്ക, ബീറ്റ്റൂട്ട്, ക്യാപ്സിക്കം, മുളക് തുടങ്ങിയവയിലും മാരകമായ അളവിൽ ഈയം അടങ്ങിയിട്ടുണ്ട്. നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യം ഈയത്തിന് പുറമെ, ആരോഗ്യത്തിന് ഹാനികരമായ 12 തരം കീടനാശിനികളും പച്ചക്കറികളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ 2023-ൽ നിരോധിച്ച അതീവ വിഷാംശമുള്ള ‘മോണോക്രോട്ടോഫോസ്’ ആണ് മുളകിൽ ഇരട്ടി അളവിൽ കണ്ടെത്തിയത്. യൂറോപ്യൻ യൂണിയൻ നിരോധിച്ച അസഫേറ്റ് (Acephate), എത്തിയോൺ (Ethion), ഫിപ്രോനിൽ (Fipronil) തുടങ്ങിയവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.
മണ്ണും മലിനമാണ്
പച്ചക്കറികൾ വളരുന്ന മണ്ണിന്റെ ഗുണനിലവാരവും ആശങ്കാജനകമാണ്. കോലാർ, ചിക്കബെല്ലാപ്പൂർ, നെലമംഗല എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച 26 മണ്ണ് സാമ്പിളുകളിൽ 23 എണ്ണവും മലിനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്താണ് പരിഹാരം?
കാർഷിക സർവ്വകലാശാലകളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്നും കർഷകർക്കിടയിൽ കീടനാശിനി പ്രയോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും സമിതി ശുപാർശ ചെയ്തു.
