ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും മൊബൈൽ നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, ക്യാമ്പസ് തിരഞ്ഞെടുപ്പുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും നിർണ്ണായക സൂചനകൾ നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ.
വിദ്യാർത്ഥി നേതാക്കളുടെ അഭാവം ചൂണ്ടിക്കാട്ടി, നിശ്ചിത നിബന്ധനകളോടെ തിരഞ്ഞെടുപ്പ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ വന്നത് അവിടെ നിന്നാണ്”
സർവകലാശാലകളുടെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. “ഞങ്ങളുടെ കാലത്ത് കോളേജ് തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു, ആ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നാണ് ഞങ്ങൾ വളർന്നുവന്നത്. വിദ്യാർത്ഥി തിരഞ്ഞെടുപ്പുകൾ നടത്തിയില്ലെങ്കിൽ പുതിയ നേതാക്കൾ എങ്ങനെ ഉണ്ടാകും?” എന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ ഇന്ത്യയിൽ വിദ്യാർത്ഥി നേതാക്കളുടെ കുറവുണ്ടെന്നും, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എതിർപ്പുമായി വൈസ് ചാൻസലർമാർ
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോട് ഭൂരിഭാഗം വൈസ് ചാൻസലർമാരും വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ജെഎൻയു ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി, ക്യാമ്പസുകളിൽ തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് വിസിമാരുടെ പക്ഷം.
ക്യാമ്പസുകളിൽ രാഷ്ട്രീയ ചേരിതിരിവും സംഘർഷങ്ങളും ഉണ്ടാകാൻ തിരഞ്ഞെടുപ്പ് കാരണമാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻതോതിൽ സമയം ചെലവാകുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരത്തെ ബാധിക്കും. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ ഇടപെടലുകളില്ലാതെ നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുക പ്രയാസകരമാണ്. തുടങ്ങി തിരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും അവർ യോഗത്തിൽ ഉന്നയിച്ചു:
