ദക്ഷിണേഷ്യയിലെ മിക്ക രാജ്യങ്ങളിലെയും തെരുവുകളിലെ പതിവ് കാഴ്ചകളിലൊന്നാണ് മുറുക്കിത്തുപ്പിയ ചുവന്ന കറകൾ. എന്നാൽ യൂറോപ്യൻ രാജ്യമായ ലണ്ടനിലും ഇപ്പോൾ ഇതേ പ്രശ്‌നം നേരിടുകയാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
ഗുഡ്കയും പാനും ചവച്ചുതുപ്പിയതിന്റെ കറകൾ നിരവധി തെരുവുകളിൽ പ്രത്യക്ഷപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് വൃത്തിയാക്കാൻ നഗര കൗൺസിലുകൾക്ക് 35 ലക്ഷത്തിലധികം രൂപ വകയിരുത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നഗരത്തിലെ തെരുവുകളിൽ ആളുകൾ മുറുക്കിത്തുപ്പി ചുവന്ന കറകൾ അവശേഷിപ്പിച്ചതിനെ തുടർന്ന് വടക്കുപടിഞ്ഞാറൻ ലണ്ടന്റെ ഭാഗമായ ബ്രെന്റ് കൗൺസിൽ ഒരു വലിയ ശുചീകരണ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അതേ പ്രശ്‌നം ലണ്ടനിലെ തെരുവുകളെയും എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ശുചീകരണ ക്യാംപെയ്‌നിന്റെ വീഡിയോ സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘സ്വച്ഛ് ഭാരത്, പക്ഷേ അതിന്റെ ഒരു അന്താരാഷ്ട്ര പതിപ്പാണിതെന്ന്’ വീഡിയോ കണ്ട് ഒരു ഉപയോക്താവ് അഭിപ്രായം പങ്കുവെച്ചു.
സമാനമായ ക്യാംപെയ്ൻ ഇന്ത്യയിലും നടപ്പിലാക്കണമെന്ന് മറ്റൊരാൾ നിർദേശിച്ചു. അതേസമയം ഇങ്ങനെ ചെയ്യുന്നത് പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണെന്ന് മറ്റൊരാൾ ആരോപിച്ചു. ലണ്ടനിലെത്തുന്ന മിക്ക ഇന്ത്യൻ കുടിയേറ്റക്കാരും, ഇത് ഉപയോഗിക്കാത്ത വിദ്യാസമ്പന്നരായ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും ഉപയോക്താവ് കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് നഗരമായ ബ്രെന്റിന്റെ ചില ഭാഗങ്ങളിൽ പലപ്പോഴും പാൻ കറ കണ്ടെത്തിയിട്ടുണ്ട്. നടപ്പാതകൾ, ടെലിഫോൺ ബോക്‌സുകൾ, പൂന്തോട്ടങ്ങൾ എന്നിവയുൾപ്പെടെ എല്ലായിടത്തും കടുംചുവപ്പ് നിറത്തിലുള്ള കറകൾ കണ്ടെത്തിയ്യുണ്ട്.കർശന നടപടിയുടെ ഭാഗമായി, പുതിയ ക്യാംപെയ്ൻ പ്രകാരം പൊതുസ്ഥലത്ത് പാൻ തുപ്പുന്നത് പിടിക്കപ്പെട്ടാൽ 100 പൗണ്ട്(ഏകദേശം 12,000 രൂപ)പിഴയായി ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

