ബെംഗളൂരു : ഐടി വ്യവസായരംഗത്ത് കുതിപ്പ് തുടരുന്ന ബെംഗളൂരുവിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കും പഞ്ഞമില്ല. കഴിഞ്ഞ മൂന്നരവർഷത്തിൽ 53,252 സൈബർ തട്ടിപ്പുകേസുകളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്.
ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകളിലൂടെ 4,341 കോടി രൂപനഷ്ടമായി. ഇതിൽ 360 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. നഷ്ടമായതിന്റെ പത്തുശതമാനംപോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ നിയമനടപടികൾ പൂർത്തിയാക്കി 334 കോടി രൂപയാണ് പരാതിക്കാർക്ക് തിരിച്ചു നൽകിയത്.
ഒരോവർഷം കഴിയുന്തോറും സൈബർ തട്ടിപ്പുകൾ വൻതോതിൽ വർധിക്കുകയാണ്. 2022-ൽ 9,902 കേസുകളിലായി 281 കോടി രൂപയുടെ തട്ടിപ്പുകളാണ് ബെംഗളൂരുവിൽ നടന്നത്.
എന്നാൽ ഇതിന് അടുത്തവർഷം 17,797 കേസുകളിലായി 680 കോടി രൂപ സൈബർസംഘം തട്ടിയെടുത്തു. കഴിഞ്ഞ വർഷം 17,692 കേസുകളിൽ 1,995 കോടിയും. ഈവർഷം ആദ്യ ഒൻപത് മാസത്തിൽ 7,961 കേസുകളിലായി 1,385 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
2022 മുതൽ ഇതുവരെ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 1,484 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ നാലിലൊന്നുപോലും പരാതിക്കാർക്ക് തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല.
നഗരത്തിൽ സൈബർ തട്ടിപ്പുകൾ വർധിച്ചതോടെ സൈബർ പോലീസ് വിഭാഗം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ എട്ട് സൈബർ പോലീസ് സ്റ്റേഷനുകളാണ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും കൂടിയായി ദിവസം ശരാശരി 10 സൈബർ തട്ടിപ്പ് പരാതികൾ ലഭിക്കുന്നുവെന്നാണ് കണക്കുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.