ഡല്‍ഹി: സൈബര്‍ സുരക്ഷ ഉറപ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായയാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉത്തരവ് ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയെ തുടര്‍ന്ന് ഇനി ഫോണുകളില്‍ നിന്ന് ഈ ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കില്ല. 90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കേന്ദ്ര നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ അംഗീകരിക്കുമോയെന്ന് സംശയമുണ്ട്. സ്വന്തം ആപ്പുകള്‍ മാത്രമേ ആപ്പിള്‍ ഫോണുകളില്‍ പ്രീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ സര്‍ക്കാര്‍ ആപ്പുകളോ ആപ്പിള്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാറില്ല. അങ്ങനെ വരുമ്പോള്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയാണ് ആപ്പിള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്ന ആപ്പിള്‍ അടക്കമുള്ള നിര്‍മാതാക്കള്‍ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നതില്‍ വ്യക്തതയില്ല. സര്‍ക്കാറിന്റെ ആന്റി-സ്പാം മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് അധികൃതരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, ഷവോമി എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് പുതിയ ഉത്തരവ് ബാധകമാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 28-നാണ് ഉത്തരവ് ഇറങ്ങിയതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പുതിയ മൊബൈല്‍ ഫോണുകളില്‍ സര്‍ക്കാരിന്റെ ‘സഞ്ചാര്‍ സാഥി’ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇത് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്.
വിതരണത്തിനായി എത്തിച്ചിട്ടുള്ള ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ നിര്‍മ്മാതാക്കള്‍ ഈ ആപ്പ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ ഉത്തരവ് പരസ്യമാക്കിയിട്ടില്ലെന്നും കമ്പനികളെ സ്വകാര്യമായി അറി യിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുകള്‍ക്കടക്കം വഴിവയ്ക്കുന്ന വ്യാജ ഐഎംഇഐ നമ്പറുകളില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാന്‍ ഈ ആപ്പ് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.