ബെംഗളൂരു : കർണാടക കോൺഗ്രസിലെ അധികാരപ്പോരിൽ അനുരഞ്ജനത്തിന്റെ പാതയൊരുക്കുന്നതിനുവേണ്ടിയുള്ള രണ്ടാമത്തെ പ്രാതൽയോഗത്തിന് അരങ്ങൊരുങ്ങി.
ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിൽ പ്രാതൽ യോഗത്തിനെത്തും. ഹൈക്കമാൻഡ് നിർദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച സിദ്ധരാമയ്യയുടെ വീട്ടിൽ പ്രാതൽയോഗത്തിനു ശിവകുമാർ എത്തിയതിനു പകരമായാണിത്.
മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും നേർക്കുനേർ പോരടിച്ചു നിൽക്കുമ്പോഴാണ് ഹൈക്കമാൻഡ് ഇടപെട്ടത്.
ശിവകുമാറിന്റെ ക്ഷണമനുസരിച്ച് സിദ്ധരാമയ്യ പ്രാതൽ യോഗത്തിനെത്തുന്നതോടെ ഇരുനേതാക്കൾക്കുമിടയിൽ ബാക്കിനിൽക്കുന്ന അകൽച്ചയും ഒഴിവാക്കാനാകുമെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടൽ. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നേറുന്നതെന്ന തോന്നൽ അണികളിൽ ഉണ്ടാക്കാനും കഴിയും.
ഡിസംബർ എട്ടിന് ബെളഗാവിയിലെ സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഇരുനേതാക്കളും സംയമനം പാലിക്കാൻ തയ്യാറായത്.
സിദ്ധരാമയ്യ സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ തനിക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറുമെന്ന വാക്കുപാലിക്കാത്തതിലുള്ള അതൃപ്തിയിലാണ് ശിവകുമാർ കലാപക്കൊടിയുയർത്തിയത്. ഇതിനെതിരേ പ്രതിരോധമുയർത്തി അധികാരത്തിൽ തുടരാനായിരുന്നു സിദ്ധരാമയ്യയുടെ ശ്രമം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
