ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അശ്രദ്ധയും അതിവേഗവും യാത്രക്കാരിൽ ഭീതിയുണ്ടാക്കുന്നു. തിരക്കേറിയറോഡിലും ദേശീയപാതയിലും പാട്ടുകേട്ടും മൊബൈൽ ഫോണിൽ വീഡിയോ ആസ്വദിച്ചുമാണ് പലരും പായുന്നത്.
ശ്രദ്ധയോടെ വാഹനം നിയന്ത്രിക്കാൻ യാത്രക്കാർ പറഞ്ഞിട്ടും ചെവിക്കൊള്ളുന്നില്ല. കഴിഞ്ഞദിവസം നഗരത്തിലെത്തിയ കോഴിക്കോട് സ്വദേശികൾക്ക് പല ഓട്ടോകളിലും ഭീതിയോടെ യാത്രചെയ്യേണ്ടിവന്നു. ഒരു ഓട്ടോയിൽ ഡ്രൈവർ ഇയർഫോൺ ഉപയോഗിച്ച് പാട്ടുകേൾക്കുകയായിരുന്നെങ്കിൽ മറ്റൊന്നിൽ മൊബൈൽ ഫോണിൽ റീൽസ് കാണുകയായിരുന്നു.
ഇതിനൊപ്പം അതിവേഗംകൂടിയായതോടെ ഭീതിയിലായെന്ന് ഇവർ പറഞ്ഞു. ഇങ്ങനെ യാത്രതുടർന്നാൽ അപകടം ഉറപ്പാണെന്ന് തോന്നിയതോടെ വീഡിയോ ഓഫ്ചെയ്യാൻ ഒരാളോട് കർശനമായി പറയേണ്ടിവന്നു. ഇതോടെ ഇയാൾ വീഡിയോ കാണുന്നത് നിർത്തിയെന്നും അപ്പോഴാണ് ശ്വാസംവീണതെന്നും ഇവർ പറഞ്ഞു.
സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് സമാന അനുഭവം ഒട്ടേറെത്തവണ നേരിടേണ്ടിവന്നിട്ടുണ്ട്. പാട്ടുകേട്ടുകൊണ്ട് ഓടിക്കുന്നതിനെ എതിർത്തവരോട് മോശമായി പെരുമാറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മിക്കവരും ഇയർഫോൺ ഉപയോഗിച്ച് ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഓട്ടോ ഓടിക്കുന്നത്.
ഓട്ടോക്കാരുടെ അശ്രദ്ധമായ പാച്ചിൽ മറ്റ് വാഹനയാത്രക്കാരെയും അപകടത്തിലാക്കുന്നു. ഇരുചക്രവാഹനത്തിലും മറ്റും തട്ടിയാലും നിർത്താതെപോകുന്നതും പതിവാണ്. ഇതിനെ എതിർത്താൽ കൈയേറ്റത്തിനുശ്രമിക്കുന്നതാണ് പതിവുകാഴ്ച്ച.
നഗരത്തിലുടനീളം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെ പിടികൂടാൻ ട്രാഫിക് പോലീസ് സംഘമുണ്ട്. ഇവർ ഓട്ടോക്കാരെ പിടികൂടാറില്ല. തൊട്ടുമുന്നിലൂടെ ഓട്ടോക്കാർ ഫോണിൽ സംസാരിച്ചുപോകുന്നത് കണ്ടാൽപ്പോലും പോലീസ് തടയാറില്ല. വൺവേ തെറ്റിക്കുന്നതടക്കമുള്ള ഗതാഗത നിയമലംഘനം നടത്താനും തങ്ങൾക്ക് പ്രത്യേക അധികാരമുണ്ടെന്ന ഭാവത്തിലാണ് ഓട്ടോക്കാർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.