ജോലിസ്ഥലത്ത് അവധിയെടുക്കുന്നത് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് പങ്കുവെച്ച പോസ്റ്റ്. തന്റെ അവധി ദിവസങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാറുണ്ടെങ്കിലും തുടര്‍ച്ചയായി രണ്ട് ദിവസം ആവശ്യപ്പെടുമ്പോള്‍ മാനേജര്‍ ഒരിക്കലും അത് സമ്മതിക്കാറില്ലെന്നും യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി.
ഇതാണ് എല്ലാമാസത്തെയും അവസ്ഥയെന്നും ഇപ്പോള്‍ ഇതിനെക്കുറിച്ച് ഓണ്‍ലൈനില്‍ സംസാരിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ് വളരെ വേഗമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നത്.
പോസ്റ്റില്‍ മാനേജര്‍ തനിക്ക് അയച്ച ഇമെയിലന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ”നേരത്തെ പലതവണ ചര്‍ച്ച ചെയ്തതുപോലെ ദയവായി രണ്ട് ദിവസം തുടര്‍ച്ചയായി അവധി എടുക്കുന്നത് ഒഴിവാക്കുക. കാരണം, ഇത് മുഴുവന്‍ ടീമിന്റെയും ഉത്പാദനക്ഷമയെ ബാധിക്കുന്നു.
ഒക്ടോബര്‍ 28, 29 തീയതികളില്‍ ഇതിനോടകം തന്നെ ഞാന്‍ അവധി അനുവദിച്ചിരുന്നു. അതിനാല്‍ നവംബര്‍ 26, 27 തീയതികളില്‍ അവധി അംഗീകരിക്കാന്‍ കഴിയില്ല. നവംബര്‍ 19ന് ലീവ് എടുക്കാം,” മാനേജര്‍ മെയിലില്‍ പറഞ്ഞു.
”എന്റെ മാനേജര്‍ തുടര്‍ച്ചയായി രണ്ട് ദിവസത്തെ അവധി എടുക്കാന്‍ എന്നെ അനുവദിക്കാറില്ല. ഞാന്‍ സാധാരണയായി ഒരു മാസം മുമ്പേ എന്റെ അവധികള്‍ പ്ലാന്‍ ചെയ്യുന്നു. ഉദാഹരണത്തിന് ഡിസംബര്‍- ജനുവരി മാസങ്ങളില്‍ ഞാന്‍ ഇതിനോടകം എന്റെ അവധി ഷെഷ്യൂള്‍ ചെയ്ത് അയച്ചിട്ടുണ്ട്,” യുവാവ് പറഞ്ഞു.
ഇത് തന്റെ ബോസ് വളരെക്കാലമായി പിന്തുടര്‍ന്ന് വരുന്ന കാര്യമാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ”എല്ലാമാസവും രണ്ട് ദിവസങ്ങള്‍ ഒന്നിച്ച് അഭ്യര്‍ത്ഥിക്കുമ്പോള്‍ മാനേജര്‍ നിരസിക്കുന്നു. എപ്പോഴും എല്ലാ മാസവും ഇത് പതിവാണ്. തുടര്‍ച്ചയായ രണ്ട് ദിവസം ലീവ് എന്ന് പറയുമ്പോള്‍ മാനേജര്‍ ഒരു കൊച്ചുകുട്ടിയെ പോലെ കരയുന്നു. അതിനാല്‍ ഞാന്‍ വ്യത്യസ്ത ദിവസങ്ങളില്‍ രണ്ട് അവധി എടുക്കുന്നു,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഓഫീസിലെ ടീം ചെറുതാണെന്നും ഞാന്‍ ജോലിക്കില്ലെങ്കില്‍ മറ്റ് അംഗങ്ങളുടെ മേല്‍ എല്ലാവിധത്തിലും സമ്മര്‍ദം ഉണ്ടാക്കുമെന്നാണ് അദ്ദേഹം ഇതിന് പറയുന്ന ന്യായീകരണം, യുവാവ് പറഞ്ഞു. രണ്ട് ദിവസമെങ്കിലും ഒരുമിച്ച് അവധി കിട്ടാതെ എങ്ങനെയാണ് ശരിയായ ഇടവേളയെടുക്കാനും യാത്ര ആസൂത്രണം ചെയ്യാനും കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതിന് 500ലധികം അപ് വോട്ടുകള്‍ കിട്ടി. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. നിങ്ങളെ എപ്പോള്‍ വേണമെങ്കിലും പുറത്താക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അതിന് മുന്നേ രാജി സമര്‍പ്പിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും ഒരു ഉപയോക്താവ് മറുപടി നല്‍കി.
നിങ്ങളുടെ മാനേജര്‍ക്ക് ജോലിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും അതിലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മറ്റൊരാള്‍ പറഞ്ഞു. നേരത്തെ ആസൂത്രണം ചെയ്യേണ്ട ലീവുകള്‍ ജീവനക്കാര്‍ തന്നെയാണ് ആസൂത്രണം ചെയ്യേണ്ടതെന്നും തൊഴിലുടമയല്ലെന്നും മറ്റൊരാള്‍ പറഞ്ഞു. ഇക്കാര്യം എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അയച്ചുനല്‍കാന്‍ കഴിയില്ലേയെന്ന് മറ്റൊരാള്‍ ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.