ബെംഗളൂരു : ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതത്തിലെ സഫാരി നിർത്തലാക്കിയതിനെത്തുടർന്ന് വരുമാനം കുറഞ്ഞ് ടൂറിസം മേഖല.
വന്യജീവി ആക്രമണങ്ങൾക്ക് ടൂറിസം വാഹനങ്ങൾ കാരണമായേക്കാമെന്ന ആശങ്കയെത്തുടർന്നാണ് ഇവിടെയുള്ള സഫാരി സർവീസുകൾ നവംബർ എട്ടു മുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചതായി വനം മന്ത്രി ഈശ്വർ ബി. ഖൻഡ്രെ അറിയിച്ചത്.
സരഗൂർ താലൂക്കിലെ ബന്ദിപ്പുർ വനമേഖലയുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കടുവ ആക്രമണങ്ങളിൽ മൂന്ന് പേർ മരിക്കുകയും ഒരു കർഷകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് സർക്കാർ തീരുമാനം. ഇതോടെ ടൂറിസം മേഖലയിൽ വരുമാനം കുത്തനെ കുറഞ്ഞെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇതോടെ സഫാരി സേവനങ്ങൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളുടെ കാരണം ഇപ്പോഴും വനം വകുപ്പിന്റെ അന്വേഷണത്തിലാണ്. എന്നാൽ, സഫാരി വാഹനങ്ങൾ കടുവകളെ കാട്ടിൽനിന്ന് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വലിച്ചിഴച്ചതായിരിക്കാമെന്ന അനുമാനത്തിലാണ് സർക്കാർ. സഫാരി നിരോധനം മൈസൂരുവിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയെന്നാണ് ഈ മേലയിലുള്ളവർ പറയുന്നത്.
സാധാരണ ഈ മാസങ്ങളിലാണ് കേരളത്തിൽനിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനയാത്ര സംഘങ്ങൾ കൂടുതൽ എത്താറുള്ളത്. എന്നാൽ, സഫാരി നിർത്തലാക്കിയതോടെ ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെത്തുന്ന മലയാളി സംഘങ്ങൾ നാമമാത്രമാണ്.
മന്ത്രിമാർക്ക് നിവേദനം നൽകി മൈസൂരു ട്രാവൽസ് അസോ.
:ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതത്തിലെ സഫാരി സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മൈസൂരു ട്രാവൽസ് അസോസിയേഷൻ വനം മന്ത്രി ഈശ്വർ ബി ഖൻഡ്രെ, മന്ത്രി എച്ച്.സി. മഹാദേവപ്പ എന്നിവർക്ക് നിവേദനം നൽകി.
ആയിരക്കണക്കിന് കുടുംബങ്ങൾ സഫാരിയുമായി ബന്ധപ്പെട്ട തൊഴിലിനെ നേരിട്ട് ആശ്രയിക്കുന്നുണ്ട്. വരുമാനം കുറഞ്ഞതോടെ ഇവരുടെ സ്ഥിതി ദയനീയമാണെന്നും നിവേദനത്തിൽ പറഞ്ഞു. ഒട്ടേറെപേരുടെ ഉപജീവനമാർഗത്തിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അസോ. പ്രസിഡന്റ് ബി.എസ്. പ്രശാന്ത് പറഞ്ഞു.
വന്യജീവി സംഘർഷത്തിന് സഫാരികൾ നിർത്തുന്നത് പരിഹാരമല്ലെന്നും പകരം സർക്കാർ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മുൻ മന്ത്രിയും ജെഡി (എസ്) വർക്കിങ് പ്രസിഡന്റുമായ എസ്.ആർ. മഹേഷ് അഭിപ്രായപ്പെട്ടു. ശാശ്വത പരിഹാരം കണ്ട് സഫാരികൾ പുനരാരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
