പുട്ടപർത്തി: സത്യസായി ബാബയുടെ നൂറാം ജന്മദിനം ആഘോഷിക്കാനൊരുങ്ങി പുട്ടപർത്തി. ഞായറാഴ്ചയാണ് ജന്മദിനം.
ആഘോഷത്തിൽ പങ്കെടുക്കാൻ ‘സായി റാം’ മന്ത്രമുരുവിട്ട് ആയിരങ്ങളെത്തിയതോടെ തീർഥാടനനഗരിയായ പുട്ടപർത്തി ഭക്തിസാന്ദ്രമായി.
വർണശബളമായ അലങ്കാരങ്ങൾക്കൊണ്ടും ഭക്തിഗാനങ്ങളും മന്ത്രോച്ചാരണങ്ങളും ഉച്ചഭാഷിണിയിലൂടെ ഒഴുകി നിറഞ്ഞും സായി ബാബയുടെ മഹാസമാധി ഉൾപ്പെടുന്ന പ്രശാന്തിനിലയം ആഘോഷത്തിമിർപ്പിലമർന്നു.
കേരളത്തിൽനിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഭക്തരെത്തി.
ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ശനിയാഴ്ച പുട്ടപർത്തിയിലെത്തും. രാവിലെ പ്രശാന്തി നിലയത്തിലെത്തുന്ന രാഷ്ട്രപതി സത്യസായി ബാബയുടെ മഹാസമാധി സന്ദർശിക്കും.
ഉച്ചയ്ക്കുശേഷമാണ് ഉപരാഷ്ട്രപതിയെത്തുക. വൈകീട്ട് നാലിന് പ്രശാന്തിനിലയത്തിലെ പൂർണചന്ദ്ര ഹാളിൽ ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിങ്ങിന്റെ 44-ാമത് ബിരുദദാനസമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും.
