ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ഡൽഹി സന്ദർശനത്തോടെ കർണാടകത്തിൽ അധികാരമാറ്റച്ചർച്ച വീണ്ടും സജീവമായി.
സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനരാഷ്ട്രീയം ചർച്ചയായില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്.
കപിൽ സിബലിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ സിദ്ധരാമയ്യയും ശിവകുമാറും ഒരുമിച്ച് പങ്കെടുക്കുകയുംചെയ്തു.
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഈയാഴ്ചയാണ് രണ്ടരവർഷം പൂർത്തിയാക്കുന്നത്. മുൻധാരണപ്രകാരം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കേണ്ടതാണ്. എന്നാൽ, അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.
ഇതിനിടെ, അടുത്ത മുഖ്യമന്ത്രി ദളിത്‌വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യവുമായി ഒരുവിഭാഗവും എത്തി. ഇതോടെ മുഖ്യമന്ത്രിസ്ഥാനത്ത് ഇപ്പോൾ മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ് ദേശീയ നേതൃത്വമെന്ന് റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ട്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഡൽഹിയിലെത്തിയത് ഈ വിഷയത്തിൽ ദേശീയ നേതൃത്വവുമായി ചർച്ചനടത്താൻകൂടിയാണ്.
കെപിസിസി അധ്യക്ഷസ്ഥാനത്ത് മാറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ശിവകുമാറാണ് കെപിസിസി അധ്യക്ഷൻ. ഈ സ്ഥാനം ലക്ഷ്യമിടുന്ന സതീഷ് ജാർക്കിഹോളി കഴിഞ്ഞിടയ്ക്ക് ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചനടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.