ബെംഗളൂരു : ശബരിമല മണ്ഡല-മകര വിളക്ക് തീർഥാടന കാലത്തിന് തിങ്കളാഴ്ച തുടക്കം. ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ തീർഥാടന കാലത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളുടെ നേതൃത്വത്തിൽ ഐടി നഗരത്തിലും ഒരുക്കങ്ങളായി. ശരണമന്ത്രങ്ങളുടെ നിറവിൽ നഗരത്തിലെ അയ്യപ്പക്ഷേത്രങ്ങളിൽ വൃശ്ചികമാസ പൂജകൾക്ക് തുടക്കമാകും.
ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന വിശേഷാൽ പൂജകൾ മകരവിളക്ക് വരെ തുടരും. മണ്ഡല-മകര വിളക്ക് മഹോത്സവങ്ങളും ക്ഷേത്രങ്ങളിൽ നടക്കും.
ശബരിമലയിലേക്ക് അയ്യപ്പ ദർശനത്തിനൊരുങ്ങുന്ന ഒരുങ്ങുന്ന ഭക്തർക്ക് മാലധാരണത്തിനും കെട്ട് നിറയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മാലധാരണത്തിന്റെ ആദ്യ ദിവസം തന്നെ ക്ഷേത്രങ്ങളിൽ ഒട്ടേറെ ഭക്തരെത്തുമെന്നാണ് പ്രതീക്ഷ.
വിജനപുര ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം തിങ്കളാഴ്ച ആരംഭിക്കും. രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങും.വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ മണ്ഡലകാല പരിപാടികൾ ബസവരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
എംഎസ് പാളയ സിഗാപുര അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകര വിളക്ക് ഉത്സവം ആരംഭിച്ചു. ജെസി നഗർ അയപ്പക്ഷേത്രത്തിൽ ചടങ്ങുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ആനേപ്പാള, ജാലഹള്ളി അയപ്പക്ഷേത്രങ്ങളിലും തിങ്കളാഴ്ച തന്നെ മണ്ഡല മഹോത്സവത്തിന് തിരിതെളിയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
