ബെംഗളൂരു : സെൻട്രൽ ജയിലിൽ കൊടുംകുറ്റവാളികളായ തടവുകാർക്ക് പ്രത്യേകപരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോദൃശ്യങ്ങളെത്തുടർന്ന് ഈ വിഷയത്തിൽ ആഭ്യന്തരവകുപ്പ് റിപ്പോർട്ടുതേടി. ജയിൽ എഡിജിപി ബി. ദയാനന്ദയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു.
ഇത്തരം നടപടികൾ അനുവദിക്കാൻ സാധിക്കില്ലെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരപ്പന അഗ്രഹാര ജയിലിലെ സെല്ലിൽ കുറ്റവാളികൾ പാചകം ചെയ്യുന്നതിന്റെയും മൊബൈൽ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നു.
സീരിയൽ കില്ലറും ഒട്ടേറെ ബലാത്സംഗക്കേസുകളിൽ പ്രതിയുമായ ഉമേഷ് റെഡ്ഡി ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ടായിരുന്നു. ഇയാളുടെ സെല്ലിൽ ടിവി കാണാനുള്ള സൗകര്യവുമുണ്ടെന്നും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു.
ഐഎസ് ബന്ധമുള്ള രണ്ടുപ്രതികൾ ഫോണിൽ സംസാരിക്കുകയും ടിവി കാണുകയും ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിച്ചു. ആകെ ആറ് വീഡിയോകളാണ് പുറത്തുവന്നത്. ഇതിൽ മൂന്നുവീഡിയോകൾ 2023-ൽ ചിത്രീകരിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്.
ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽക്കഴിയുന്ന നടൻ ദർശന് ജയിലിൽ പ്രത്യേകപരിഗണനയും സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ മുൻപ് പുറത്തുവന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ സുപ്രീംകോടതി ജയിലധികൃതർക്ക് ശക്തമായ താക്കീത് നൽകിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.