തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും. ഇന്നലെ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. 2019 കാലത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ.
ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലേത് സ്വര്‍ണപ്പാളികള്‍ അല്ലെന്നും ചെമ്പുപാളികള്‍ ആണെന്നും റിപ്പോര്‍ട്ട് ചെയ്തത് സുധീഷ്‌കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കേ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവായിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യം ചെയ്തത്. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നാണ് രേഖകൾ കണ്ടെടുത്തത്.
1999 ല്‍ യുബി ഗ്രൂപ്പ് ചെയർമാനായ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് എസ്ഐടി പിടിച്ചെടുത്തത്.
അന്വേഷണ സംഘം പലതവണ ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് രേഖകള്‍ കൈമാറിയിരുന്നില്ല. പഴയ രേഖകൾ ആയതിനാല്‍ എവിടെയാണെന്ന് കണ്ടില്ലെന്നായിരുന്നു ദേവസ്വം ഉദ്യോഗസ്ഥരുടെ മറുപടി.
ഇതോടെയാണ് അന്വേഷണ സംഘം നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്. റെക്കോഡ് റൂമുകളില്‍ നടത്തിയ പരിശോധനയിലാണ് ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്ന് രേഖകള്‍ കണ്ടെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]