ബെംഗളൂരു : പിതാവിന്റെ പിൻഗാമിയായി കർണാടക മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണെന്ന് സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എംഎൽസിയുമായ യതീന്ദ്ര. കോൺഗ്രസിന്റെ പ്രമുഖ ദളിത് നേതാവായ സതീഷ് ജാർക്കിഹോളി പാർട്ടിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ എതിർപക്ഷക്കാരനാണ്.
സിദ്ധരാമയ്യയുടെ രാഷ്ട്രീയജീവിതം അവസാനഘട്ടത്തിലാണെന്നും അദ്ദേഹത്തിനുശേഷം പുരോഗമന തത്ത്വശാസ്ത്രത്തിൽ അടിയുറച്ചു മുന്നോട്ടുപോകാൻ കഴിയുന്ന നേതാവ് സതീഷ് ജാർക്കിഹോളിയാണെന്നും ബെളഗാവിയിൽ ഒരു യോഗത്തിലാണ് യതീന്ദ്ര പറഞ്ഞത്.
സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന അടുത്തമാസം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ഡി.കെ. ശിവകുമാർ നീക്കങ്ങൾ നടത്തുമ്പോഴാണ് യതീന്ദ്രയുടെ പ്രസ്താവന. സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യമാണ് പാർട്ടിയിൽ ശിവകുമാറിനെ എതിർക്കുന്ന നേതാക്കൾ ഉന്നയിക്കുന്നത്.
അധികാരമാറ്റം സംബന്ധിച്ച തീരുമാനമെടുക്കുന്നത് ദേശീയ നേതൃത്വമാണെന്നും യതീന്ദ്രയുടെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും ശിവകുമാർ പ്രതികരിച്ചു.
രണ്ടരവർഷത്തിനുശേഷം ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നായിരുന്നു ധാരണ. എന്നാൽ, അഞ്ചുവർഷവും തുടരുമെന്നാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം.
ഇതിനിടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയജീവിതം അവസാനഘട്ടത്തിലാണെന്ന് മകൻ വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, അടുത്തമാസം സംസ്ഥാനത്ത് അധികാരമാറ്റമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.